തലശ്ശേരി: പ്രശസ്ത മുത്തപ്പൻ മടപ്പുരയായ ചൊക്ലി നിടുമ്പ്രം ക്ഷേത്രാങ്കണത്തിൽ തെയ്യം പർഫോമിംഗ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്യുന്നതോടെ, പൗരാണികമായ ഈ ഗ്രാമ്യമേഖല അനുഷ്ഠാന കലകളുടെ ആരൂഢമായി മാറും.
തെയ്യത്തിന്റെ ഒരു ലിവിംഗ് മ്യൂസിയം, ഡിജിറ്റൽ മ്യൂസിയം, പെർഫോമൻസ് സെന്റർ, ഇന്റർനാഷണൽ ഇന്ററാക്ഷൻ സെന്റർ എന്നിവയാണ് നിടുമ്പ്രത്ത് ഒരുക്കിയിരിക്കുന്നത്.
മടപ്പുരയ്ക്ക് സമീപത്തായി കോട്ടയം രാജവംശത്തിന്റെ പ്രധാന കേന്ദ്രമായ ഇല്ലിക്കൽ തറവാട് പദ്ധതിയുടെ ഇന്ററാക് ഷൻ സെന്ററായി പ്രവർത്തിക്കും.3.5 ഏക്കറിൽ പുരാതന കേരളീയ വാസ്തു കലാചാതുരിയിൽ 160 വർഷത്തിലധികം പഴക്കമുള്ള 6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുരാതന കൊട്ടാര സമുച്ചയവും അതിനോടനുബന്ധിച്ച നാഗക്കാവും പൊന്നാമ്പൽ കുളവും കളിത്തട്ടും അടങ്ങിയതാണ് ഇല്ലിക്കൽ തറവാട്. ഇതിന് കൊട്ടാരം അവകാശികളായ ചാന്ദ്നി ഭായ്, സി.കെ. ജലജാഭായി എന്നിവർ സമ്മതമറിയിച്ചിട്ടുമുണ്ട്.
ഒളവിലം പാത്തിക്കൽ പുഴയോരത്ത് വിശാലമായി പരന്നു കിടക്കുന്ന പുറമ്പോക്ക് ഭൂമിയിൽ തെയ്യത്തിന്റെയും ഇതര കലകളുടെയും ലിവിംഗ് മ്യൂസിയവും ഡിജിറ്റൽ ആർക്കൈവും സ്ഥാപിക്കും. പാത്തിക്കൽ പുഴയോര പ്രദേശത്ത് നൂറ് ഏക്ര സ്ഥലത്ത് ഇക്കോ ടൂറിസം വ്യവസായ പാർക്കും സ്ഥാപിക്കുന്നുണ്ട്. വംശീയ വിപണി, വംശീയ വൈദ്യം, കളരി കേന്ദ്രീകൃത ചികിത്സ തുടങ്ങിയവ ഇവിടെ ക്രമീകരിക്കും. ടൂറിസം, ഫോക് ടൂറിസം, റിവർ ടൂറിസം, ഐലന്റ് ടൂറിസം തുടങ്ങിയ ആകർഷകമായ സംരംഭങ്ങളും ഇവിടെ ലക്ഷ്യമിടുന്നുണ്ട്.
ശില്പങ്ങളെത്തിത്തുടങ്ങി
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അക്കാദമിയുടെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് വിവരം. ഇതിനകം പ്രശസ്തരായ നിരവധി കലാകാരന്മാർ ശില്പങ്ങൾ മറ്റും സമർപ്പിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ക്ഷേത്ര നിർമ്മാണ കലയിൽ പ്രശസ്തനായ കണ്ണൂർ വാരം കാവുള്ള പുരയിൽ വളപ്പിൽ രതീഷ് മൂന്ന് വിഭാഗങ്ങൾ കെട്ടിയാടുന്ന ബാലി തെയ്യം, പൂക്കുട്ടി ശാസ്തപ്പൻ, കുഞ്ഞാറ് കുറത്തി എന്നീ തെയ്യങ്ങളുടെ ശില്പങ്ങൾ എത്തിച്ചിട്ടുണ്ട്.