തലശ്ശേരി: ഗവ: ജനറൽ ആശുപത്രിക്കായി നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തീയേറ്റർ കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി. എ.എൻ. ഷംസീർ എം.എൽ.എയുടെ മണ്ഡലവികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നാല് തീയേറ്ററുകൾ ഈ കെട്ടിട സമുച്ചയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ ആഴ്ചയിൽ ഒരുദിവസം മാത്രം നടന്നിരുന്ന ശസ്ത്രക്രിയകൾ ഇനി എല്ലാ ദിവസവും നടത്താനാവും.
ഇതിനാവശ്യമായ അനസ്തേഷ്യസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, ജീവനക്കാർ എന്നിവരെ പുതുതായി നിയമിക്കേണ്ടതുണ്ട്. മുമ്പ് വിവിധ വിഭാഗങ്ങൾക്ക് ആഴ്ചയിൽ ഒരുദിവസം മാത്രമേ ശസ്ത്രക്രിയ നടന്നിരുന്നുള്ളൂ. ഇപ്പോൾ ഓരോ വിഭാഗത്തിനും, പ്രത്യേകം പ്രത്യേകം തീയേറ്ററുകൾ അനുവദിക്കാനാവും. രോഗികളെ ഒരാഴ്ച വരെ കാത്തിരിക്കാതെ ഉടൻ ശസ്ത്രക്രിയ്ക്ക് വിധേയമാക്കാനും കഴിയും. യൂറോളജി, ഓർത്തോ, ജനറൽ സർജറി, സെപ്റ്റിക് ഓപ്പറേഷൻ തീയേറ്റർ എന്നിവ ഉൾക്കൊള്ളുന്നതാണ് തീയേറ്റർ കോംപ്ലക്സ്. ലാമിനർ ഫ്ളോ വിത്ത് ഹെപ ഫിൽറ്റർ ഉപയോഗിച്ചതിനാൽ തീർത്തും അണുവിമുക്തമായിരിക്കും തീയേറ്റർ. എൻ.എ.ബി.എച്ച്. നിലവാരത്തിലേക്കുയരുകയും ചെയ്യും.
14 കിടക്കകളോടുകൂടിയ സർജിക്കൽ ഐ.സി.യുവുമുണ്ട്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഇതോടൊപ്പം നവീകരിച്ച് എയർകണ്ടീഷൻ ചെയ്യും. ഇതിന് പുറമെ ആശുപത്രി വികസന സമിതി 15 ലക്ഷം രൂപ ചെലവഴിച്ച് കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്. ലക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി ലാബിന്റെ നവീകരണവും പൂർത്തിയാക്കി. ഇതോടൊപ്പം നൂതനമായ ലേബർ റൂമിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. 98 ലക്ഷം രൂപയാണ് ഇതിന് രണ്ടിനുമായി ചെലവഴിക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ കുട്ടികളുടെ ഐ.സി.യു.വിന്റെ പണിയും പൂർത്തിയായിട്ടുണ്ട്. ശിശു പരിചരണ വിഭാഗത്തിൽ 12 ബെഡും സജ്ജീകരിക്കും. 18 ഒ.പി. മുറികളോടുകൂടിയ ഒ.പി കോംപ്ലക്സ് ഒരു കോടിയോളം രൂപ ചെലവിൽ നിർമ്മിതി കേന്ദ്രമാണ് സജ്ജമാക്കിയത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് യാഥാർത്ഥ്യമാക്കിയത്. നേരത്തെ ഏഴ് ബെഡുകളുള്ള ഐ.സി.യു.വിന് പകരം പുതുതായി 10 ബെഡ്ഢുകളുള്ള ഒരു ഐ.സി.യു.കൂടി ആരംഭിക്കാനായി.
പ്രസവവാർഡ് ശീതികരിച്ചു
ഡയാലിസിസ് സെന്റർ തുടങ്ങി
പോസ്റ്റുമോർട്ടം കെട്ടിടം നവീകരിച്ചു
കാന്റീൻ പുതുക്കി
ആശുപത്രിക്ക് അകത്ത് നവീകരിച്ച റോഡുകൾ
ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു
യൂറോളജിക്ക് പ്രത്യേക വിഭാഗം
പുതിയ ലോ മാസ്റ്റ് ലൈറ്റ്
തീരദേശ നിയമവും പൈതൃക സംരക്ഷണ നിയമവും നിലനിൽക്കുന്നതിനാൽ ഭൗതിക വികസനം നടത്താൻ കടമ്പകളേറെയാണെങ്കിലും അടുത്ത കാലത്ത് കൈവരിച്ച നേട്ടങ്ങൾ അഭിമാനകരം.സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളാണ് ഭരണകൂടത്തിന്റേയും, ജനകീയ പങ്കാളിത്തത്തിന്റെയും പിൻബലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പീയുഷ് എം. നമ്പൂതിരിപ്പാട്,
ആശുപത്രി സൂപ്രണ്ട്
ഡോ: വി.എസ്. ജിതിൻ
ആർ.എം.ഒ.