കാസർകോട്: നവജാത ശിശുവിന്റെ മരണത്തിൽ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസെടുത്ത് കോടതിക്ക് റിപ്പോർട്ട് നൽകും. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം വീട്ടിലെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ കേബിൾ വയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നേരത്തെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം അനന്തര നടപടി കൈക്കൊള്ളും.

സ്ഥലം എസ്.ഐ അനീഷ് നടത്തിക്കൊണ്ടിരുന്ന അന്വേഷണം ബദിയടുക്കയിൽ സി.ഐ ഇല്ലാത്തതിനാൽ ആദൂർ സി.ഐ വിശ്വംഭരന് കൈമാറും. അതിനിടെ ഫോറൻസിക് വിദഗ്ദ്ധർ യുവതിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഷാഹിനയെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത്. മണിക്കൂറുകൾക്ക് മുമ്പ് ഷാഹിന പ്രസവിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നത്.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീട്ടിലെത്തി മുറി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. കേബിൾ വയർ മുറുക്കിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് ഭർത്താവ് ഷാഫിയുടെ മൊഴി. ഷാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗർഭിണിയായ വിവരവും അറിയിച്ചില്ലെന്നും പറയുന്നു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഷാഹിന ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.