baby
കാസർകോട് ജില്ലാ പഞ്ചായത്ത് അംഗമായി ബേബി ബാലകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നു

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗവും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഗീത കൃഷ്ണനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ഗീത കൃഷ്ണൻ മറ്റു മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബേബി ബാലകൃഷ്ണൻ, ഷാനവാസ് പാദൂർ, സി.ജെ. സജിത്ത്, എം. മനു, കെ. ശകുന്തള, ഫാത്തിമത്ത് ഷംന, ഷിനോജ് ചാക്കോ, ജോമോൻ ജോസ്, എം. ശൈലജ ഭട്ട്, നാരായണ നായ്ക്ക്, പി.ബി. ഷഫീഖ്, കമലാക്ഷി, ഗോൾഡൻ അബ്ദുൾ റഹ്‌മാൻ, ജാസ്മിൻ കബീർ, ജമീല സിദ്ദിഖ് എന്നിവരാണ് അധികാരമേറ്റത്.

ഇടതുമുന്നണി അംഗങ്ങൾ വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് സത്യപ്രതിജ്ഞക്ക് എത്തിച്ചേർന്നത്. എൽ.ഡി.എഫ് നേതാക്കളായ പി. കരുണാകരൻ, എം.വി ബാലകൃഷ്ണൻ, കെ.പി സതീഷ് ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, കെ.വി കൃഷ്ണൻ, ടി.വി ബാലകൃഷ്ണൻ, കുര്യക്കോസ് പ്ലാപ്പറമ്പൻ, പി.ടി നന്ദകുമാർ, ഡോ. കെ. ഖാദർ, യു.ഡി.എഫ് നേതാക്കളായ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ടി.ഇ അബ്ദുള്ള, ഹക്കിം കുന്നിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു.

ലീഗ് അംഗത്തിനായി കാത്തത് 20 മിനിറ്റ്

മഞ്ചേശ്വരത്ത് നിന്നുള്ള മുസ്ലിംലീഗ് അംഗം ഗോൾഡൻ അബ്ദുൾ റഹ്‌മാൻ സത്യപ്രതിജ്ഞ കഴിയുന്നത് വരെ വേദിയിൽ എത്തിയിരുന്നില്ല. അദ്ദേഹത്തിനായി റിസർവ് ചെയ്തുവെച്ചിരുന്ന കസേര ഒഴിഞ്ഞു തന്നെ കിടന്നു.16 അംഗങ്ങളുടെയും സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം 20 മിനുട്ട് വരെ കാത്തിരുന്നു. മെമ്പർ എത്തിയില്ലെന്ന് കണക്കാക്കാമെന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒരു മാസത്തിനുള്ളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാമെന്നും ജില്ലാ കളക്ടർ പ്രഖ്യാപിച്ചതിനു ശേഷമാണ് ഗോൾഡൻ അബ്ദുൾ റഹ്‌മാൻ എത്തിയത്.