
കണ്ണൂർ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസത്തിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ജയിൽ അന്തേവാസികൾക്കായി സെൻട്രൽ ജയിലിലെ ജയിൽ സ്‌കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു. ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകളാണ് നിലവിൽ നടന്നുവരുന്നത്. പരീക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് രജിസ്ട്രാറെ അഡീഷണൽ ചീഫ് സുപ്രണ്ടായും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ട് അദ്ധ്യാപകരെ ഇൻവിജിലേറ്റർമാരായും നിയമിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. ഇന്നലെ മുതൽ പരീക്ഷ തുടങ്ങി.
നിലവിലെ പകർച്ചവ്യാപന ഘട്ടത്തിൽ അന്തേവാസികളെ പുറത്ത് കൊണ്ടുപോയി പരീക്ഷ നടത്തി ജയിലിൽ തിരിച്ചെത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജയിൽ സുപ്രണ്ട് കെ. ബാബുരാജൻ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് സർവകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
17ന് ചേർന്ന എക്‌സാമിനേഷൻ മോണിറ്ററിങ് കമ്മിറ്റി വിഷയം പരിഗണനയിലെടുക്കുകയും നടപടികൾ സ്വീകരിക്കാൻ പരീക്ഷാ ഭവനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസന്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രൊ. വൈസ് ചാൻസലർ ഡോ. പി.ടി രവീന്ദ്രൻ ജയിലിൽ താത്കാലിക പരീക്ഷാ കേന്ദ്രം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. അവധി ദിവസങ്ങളിൽ ഉൾപ്പെടെ പരീക്ഷാ വിഭാഗം ജീവനക്കാർ പരീക്ഷാ നടത്തിപ്പിന് വേണ്ട നടപടി ക്രമങ്ങൾ സജ്ജീകരിച്ചു.