കാസർകോട്: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികൾ കറന്തക്കാട്ട് വെച്ച് റവന്യു ഉദ്യോഗസ്ഥർ പിടികൂടി. ഇതിനെ ലോറികളിലുണ്ടായിരുന്നവർ ചോദ്യം ചെയ്തത് സ്ഥലത്ത് വാക്കുതർക്കത്തിനും സംഘർഷാവസ്ഥക്കും കാരണമായി. ഇന്നലെ രാവിലെയാണ് സംഭവം.
മാന്യ ഭാഗത്ത് നിന്നും അടക്കത്ത്ബയൽ ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്നു ലോറികളാണ് തടഞ്ഞത്. ചെങ്കല്ല് കൊണ്ടുപോകാൻ അനുമതിയില്ലാത്തതിനാലാണ് ലോറികൾ പിടിച്ചെടുത്തതെന്ന് റവന്യു അധികൃതർ വിശദമാക്കി. ചെങ്കല്ല് മുറിച്ചെടുക്കാനും വിതരണം ചെയ്യാനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതരെ നിരന്തരം ബന്ധപ്പെടുകയും ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയും ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നും അധികൃതർ ചെങ്കല്ല് മേഖലയെ നിയമത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്നും ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ചെങ്കൽ ക്വാറി ഓണേഴ്സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി ഹുസൈൻ ബേർക്ക പറഞ്ഞു.