vellari

ബങ്കളം: ബങ്കളത്തെ കക്കാണൻ അശോകൻ 18 വർഷമായി ബങ്കളം ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. കൊവിഡ് മഹാമാരി വന്നതോടെ ഓട്ടോജീവിതം താറുമാറായി. ഓട്ടോയിൽ യാത്ര ചെയ്യാൻ ആളില്ലാതായതോടെ കഞ്ഞികുടി മുട്ടി. മാസങ്ങളായി പണിയില്ലാതെ വലഞ്ഞപ്പോഴാണ് തൽക്കാലം പിടിച്ചുനിൽക്കാൻ വെള്ളരിക്കൃഷി ചെയ്യാമെന്ന ചിന്തയുണ്ടായത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പോയി മുന്തിയ ഇനം വെള്ളരിവിത്ത് സംഘടിപ്പിച്ചു. ബങ്കളത്തെ വീട്ടിനടുത്തുള്ള മടിയൻ കുഞ്ഞമ്പു നായരുടെ സ്ഥലം ചോദിച്ചു വാങ്ങി അവിടെ തടമെടുത്തു. ഒക്ടോബറിൽ വെള്ളരി നട്ടു. വിത്തിടാനും വെള്ളം ഒഴിക്കാനും വളം ചേർക്കാനും അമ്മ തമ്പായിയും ഭാര്യ ദീപയും സഹായിച്ചു. രണ്ടര മാസം കൊണ്ട് വെള്ളരി വിളവെടുത്തപ്പോൾ രമേശനും കുടുംബത്തിനും ആഹ്ലാദം പുഷ്പ്പിച്ചു. ദൈവം തുണയായി. കിട്ടിയത് മികച്ച വിളവ്. ക്വിന്റൽ കണക്കിന് വെള്ളരിയും ക്വിന്റലോളം കക്കിരിയും ലഭിച്ചത് 20 രൂപ നിരക്കിൽ ബങ്കളം ടൗണിലെ കടകളിൽ തന്നെ മൊത്തമായി വിറ്റഴിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അശോകനും കുടുംബവും. കൃഷി അന്നം തരുമെന്ന് തിരിച്ചറിഞ്ഞ അശോകൻ ഈ രംഗത്ത് സജീവമാകാനാണ് ആഗ്രഹിക്കുന്നത്. വെള്ളരി വിളവെടുപ്പ് മടിക്കൈ പഞ്ചായത്ത് പത്താം വാർഡ് അംഗം വി. പ്രകാശൻ ഉദ്‌ഘാടനം ചെയ്തു .