കാഞ്ഞങ്ങാട്: ഗെയിൽ പൈപ്പ് വഴി വീടുകളിൽ പാചകവാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പാകലിന്റെ ആദ്യഘട്ടം കാഞ്ഞങ്ങാട്ട് പുരോഗമിക്കുന്നു. തുടക്കത്തിൽ 330 കിലോമീറ്റർ പൈപ്പ് ലൈനാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ മാസമാണ് പ്രവൃത്തി തുടങ്ങിയത്.
അമ്പലത്തറ കോട്ടപ്പാറയിലെ ടെർമിനിലിൽ നിന്ന് മാവുങ്കാൽ മൂലക്കണ്ടം വെള്ളിക്കോത്ത് വഴി മാണിക്കോത്ത് വരെ പൈപ്പ് സ്ഥാപിക്കുകയാണിപ്പോൾ. കെ.എസ്.ടി.പി റോഡിൽ നിന്ന് തെക്കുഭാഗത്തേക്ക് പടന്നക്കാട്ടു വരെയും വടക്കോട്ട് ചിത്താരി പാലം വരെയുമുള്ള 19 കിലോമീറ്റർ കുഴിയെടുത്ത് പൈപ്പ് ലൈൻ ഇറക്കി ഇവ കൂട്ടിയോജിപ്പിക്കുന്ന വെൽഡിംഗ് ജോലികളാണ് നടക്കുന്നത്. ഇതോടൊപ്പം പ്രാധാന പൈപപ്പ് ലൈനിൽനിന്ന് വലിപ്പം കുറഞ്ഞ പൈപ്പുകളിലൂടെയുള്ള പാചകവാതകലൈനുകളും സ്ഥാപിക്കുന്നുണ്ട്.
മൂലക്കണ്ടം- മഡിയൻ റോഡിൽ നവീകരണത്തിന് മുമ്പായി പൈപ്പിടൽ പൂർത്തീകരിക്കാനായി. നാലുകിലോമീറ്റർ പൈപ്പ് പാകൽ പൂർത്തിയായി. കുടിവെള്ളലൈൻ, ടെലിഫോൺ കേബിളുകൾ എന്നിവക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് പൈപ്പ് പാകൽ. രണ്ടാം ഘട്ടത്തിൽ കാസർകോട്ടും നീലേശ്വരത്തേക്കും പൈപ്പ് ലൈൻ നീട്ടും.
വിലക്കുറവിൽ പാചകവാതകം വീടുകളിൽ
പ്രധാന പൈപ്പ് ലൈൻ ഗെയിലും വീടുകളിലേക്കുള്ള ഉപശൃംഖലകൾ ഐ.ഒ.സിയും അദാനി ഗ്രൂപ്പും ചേർന്നാണ് ചെയ്യുന്നത്. അജാനൂർ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലുമാണ് ആദ്യം സിറ്റി ഗ്യാസ് എത്തുക. എൽ.പി.ജി ഗ്യാസിനേക്കാൾ വിലകുറവിലാണ് പ്രകൃതി വാതകകണക്ഷൻ ലഭിക്കുക. കുടിവെള്ള പൈപ്പ് ലൈൻ പോലെയാണ് വീടുകളിൽ കണക്ഷൻ നൽകുക. വാഹനങ്ങളിൽ പാചകവാതകം നിറക്കാനുള്ള പമ്പുകളുമുണ്ടായിരിക്കും.