baby

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം ഇനി ഇടതുമുന്നണിയിലെ ബേബി ബാലകൃഷ്ണന്റെ കരങ്ങളിൽ ഭദ്രം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരെ എട്ട് വോട്ടുകൾക്ക് യു.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് ഇടതുമുന്നണി ഭരണം ഉറപ്പിച്ചത്. മടിക്കൈ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബേബി ബാലകൃഷ്ണൻ എട്ടും കുമ്പള ഡിവിഷൻ പ്രതിനിധി യു.ഡി.എഫിലെ ജമീലാ സിദ്ധിഖ് ദണ്ഡഗോളി ഏഴും വോട്ടുകൾ നേടിയപ്പോൾ രണ്ട് അംഗങ്ങളുള്ള ബി.ജെ.പി ആർക്കും വോട്ട് ചെയ്തില്ല. സി.പി.എമ്മിലെ സി.ജെ. സജിത്താണ് ബേബി ബാലകൃഷ്ണന്റെ പേര് നിർദ്ദേശിച്ചത്. സി.പി.ഐയിലെ എസ്.എൻ. സരിത പിന്താങ്ങി.

കോൺഗ്രസിലെ ഗീതാകൃഷ്ണൻ ജമീലയുടെ പേര് നിർദ്ദേശിച്ചു. മുസ്ലിം ലീഗിലെ ഗോൾഡൻ റഹ്മാൻ പിന്താങ്ങി. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് ശേഷം ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ബേബി ബാലകൃഷ്ണന് ജില്ലാ കളക്ടർ പൂച്ചെണ്ട് സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ എത്തിയ പുതിയ അദ്ധ്യക്ഷയ്ക്ക് ജില്ലാ പഞ്ചായത്തിലെ ജീവനക്കാർ സ്‌നേഹോപഹാരം നൽകി സ്വീകരിച്ചു. ജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ മധുരം വിതരണം ചെയ്തു. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, കരിവെള്ളൂർ വിജയൻ, അഡ്വ. വി.പി.പി. മുസ്തഫ, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഗോവിന്ദൻ നായർ, ഹർഷാദ് വോർക്കാടി തുടങ്ങിയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബി.ജെ.പി നേതാക്കളുടെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. 21 മത്തെ വയസിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ നാട്ടുകാരുടെ 'ബേബി ' വർഷങ്ങൾക്ക് ശേഷം കാസർകോട് ജില്ലയുടെ സ്വന്തം ബേബി ആയി മാറി. രണ്ട് തവണ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സത്യപ്രതിജ്ഞ കാണുന്നതിന് ഭർത്താവ് ബാലകൃഷ്ണനും മകനും ജില്ലാ പഞ്ചായത്തിൽ എത്തിയിരുന്നു.


ഷാനവാസ് പാദൂർ വൈസ് പ്രസിഡന്റ്

കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. ജോമോൻ ജോസഫായിരുന്നു എതിർ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 17 അംഗങ്ങളിൽ 8 പേർ ഷാനവാസ് പാദൂരിനും 7 പേർ ജോമോൻ ജോസഫിനും വോട്ട് ചെയ്തു. രണ്ട് അംഗങ്ങൾ ആർക്കും വോട്ട് രേഖപ്പെടുത്താതിനാൽ അസാധുവായി.


ഇനി ഭരണപക്ഷം മാത്രം: ബേബി ബാലകൃഷ്ണൻ

ജില്ലാ പഞ്ചായത്തിൽ ഇനി ഭരണപക്ഷം മാത്രമേയുള്ളൂവെന്നും ഭരണ-പ്രതിപക്ഷ വിത്യാസം ഇല്ലാതെ വികസനം കൊണ്ടുവരുമെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബേബി. ജനപ്രതിനിധികൾ എല്ലാവരും ജില്ലാ പഞ്ചായത്തിന്റെ സ്വന്തമാണ്. ഓരോ അംഗത്തിന്റെയും ഡിവിഷനുകളിലും തുല്യമായ വികസനം ഉണ്ടാകും. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥന്മാരെയും വിശ്വാസത്തിൽ എടുത്തുള്ള ഭരണമായിരിക്കും തന്റേത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ നടപ്പിലാക്കി ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കും. ഇടതുമുന്നണി സർക്കാർ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തുന്ന പദ്ധതികളിൽ കാസർകോടിന് ആവശ്യമായ വിഹിതം ലഭിക്കുമെന്നും ബേബി പറഞ്ഞു.