കൽപ്പറ്റ: ആദിവാസി വയോധികന്റെ മൃതദേഹത്തോട് ആരോഗ്യ വകുപ്പ് അനാദരവ് കാണിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക അറിയിച്ചു.

പൂതാടി പഞ്ചായത്തിലെ അരിമുള സ്വദേശിയായ പാൽനട കോളനിയിലെ ഗോപാലൻ (69) തേനീച്ചയുടെ കുത്തേറ്റ് എന്നു പറഞ്ഞു ബത്തേരി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരികയും എല്ലാവിധ പ്രാഥമിക ചികിത്സകളും നൽകുകയും ചെയ്തു. രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയും അവിടെ വെച്ച് രോഗി മരണപ്പെടുകയും ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിനുവേണ്ടി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയും ജില്ലയിലെ രണ്ടു ഫോറൻസിക് സർജന്മാരും അവധിയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതു വരെ മൃതദേഹം ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ മാത്രമാണ് പുറത്തെടുത്തത്. മൃതശരീരത്തിനു യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ലെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.