
കോഴിക്കോട്: ജില്ലയിലെ ബീച്ചുകളിലും പാർക്കുകളിലും ഇന്ന് മുതൽ പ്രവേശനാനുമതി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് ജില്ലാകളക്ടർ എസ്. സാംബശിവ റാവു അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സന്ദർശകർ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുകയും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.
കൊവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. സന്ദർശകർ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഇവ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ഡി. ടി. പി. സി സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, കോഴിക്കോട് പോർട്ട് ഓഫീസർ എന്നിവർക്കാണ്. ഇവിടങ്ങളിൽ പൊലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും.