കോഴിക്കോട്: ആവേശം അലയടിച്ച പരസ്യ പ്രചാരണങ്ങൾക്കും അതിരുവിട്ട വാക്ക് പോരുകൾക്കും ഒടുവിൽ ജില്ലയിൽ തിരഞ്ഞെടുപ്പാവേശത്തിന് ഇന്നലെ സമാപനം. ഇനി നിശബ്ദ പ്രചാരണം. കൊട്ടിക്കലാശം അതിരുകടന്നപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ പലയിടത്തും ലംഘിക്കപ്പെട്ടു. കുറ്റിച്ചിറയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി.
ജില്ലയിൽ കൊട്ടിക്കലാശത്തിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് പ്രകാരം മൂന്ന് വാഹനങ്ങളിൽ കൂടുതൽ കൊട്ടിക്കലാശത്തിന് ഇറങ്ങിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. എന്നാൽ മിക്കയിടത്തും നിർദ്ദേശം കടലാസിൽ മാത്രമായി.
നിയന്ത്രങ്ങൾ പാലിച്ചും ലംഘിച്ചും ആവേശമേറിയ പ്രചാരണമാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും നടത്തിയത്. പ്രചാരണ ദിനങ്ങളിൽ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കാളികളായി. യു.ഡി.എഫും എൻ.ഡി.എയും കൂടുതൽ നേതാക്കളെ പ്രചാരണത്തിനെത്തിച്ചു. എന്നാൽ പ്രാദേശികമായ പ്രചാരണ പരിപാടികളായിരുന്നു എൽ.ഡി.എഫിന്റെ തന്ത്രം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയപടിയായി.
യു.ഡി.എഫ്-ആർ.എം.പി.ഐ സഖ്യമുണ്ടാക്കി മത്സരിക്കുന്ന വടകര ഭാഗങ്ങളിൽ കൊട്ടിക്കലാശം പ്രവർത്തകർ ആഘോഷമാക്കി. ഏറെ ചർച്ചചെയ്യപ്പെട്ട വെൽഫെയർ പാർട്ടി - യു.ഡി.എഫ് ബന്ധം മുക്കത്ത് സംയുക്ത ബൈക്ക് റാലിയോടെ തുറന്നുകാട്ടി. കുറ്റിച്ചിറയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ടൗൺ പൊലീസ് എത്തി സംഘർഷം നിയന്ത്രിച്ചു.