
കൽപറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകൾ ഇരു മുന്നണികളും തുല്യമായി വീതിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പ് അനിവാര്യമായി. ഇതോടെ ആരെയൊക്കെ നറുക്കിനിടും എന്നതിൽ രണ്ടു മുന്നണികളിലും ചർച്ച സജീവമായി.
യു.ഡി.എഫിൽ മുട്ടിൽ ഡിവിഷനിൽ വിജയിച്ച കോൺഗ്രസിലെ ഷംസാദ് മരയ്ക്കാർ, പടിഞ്ഞാറത്തറയിൽ വിജയിച്ച മുസ്ലിംലീഗിലെ എം.മുഹമ്മദ് ബഷീർ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണയിൽ. ആരുടെ പേരു നറുക്കിനിടണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിക്കും.
ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് ആറും മുസ്ലിംലീഗിന് രണ്ടും അംഗങ്ങളാണുള്ളത്. അതിനാൽ ഷംസാദ് മരയ്ക്കാറിനാണ് സാധ്യത കൂടുതൽ. എന്നാൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ഷംസാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നതിനെതിരെ കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസവുമുണ്ട്.
പാർട്ടിയിലെ എ വിഭാഗക്കാരനാണ് ഷംസാദ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കണിയാമ്പറ്റ ഡിവിഷനിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്ലിംലീഗിലെ കെ.ബി.നസീമ, പുൽപള്ളിയിൽ ജയിച്ച കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കോൺഗ്രസിലെ ഉഷ തമ്പി എന്നിവരെയാണ് പരിഗണിക്കുന്നത്.
എൽ.ഡി.എഫിൽ അമ്പലവയൽ ഡിവിഷനിൽ വിജയിച്ച സി.പി.എമ്മിലെ സുരേഷ് താളൂർ, പൊഴുതനയിൽ വിജയിച്ച ഇതേ പാർട്ടിയിലെ എൻ.സി.പ്രസാദ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്കു പരിഗണനയിൽ. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായ സുരേഷ് താളൂരിനാണ് കൂടുതൽ സാധ്യത.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പനമരം ഡിവിഷനിൽ വിജയിച്ച സി.പി.എമ്മിലെ ബിന്ദു പ്രകാശ്, തിരുനെല്ലി ഡിവിഷനിലെ എ.എൻ.സുശീല എന്നിവർ പരിഗണനയിലുണ്ട്. സി.പി.ഐയുടെ ആവശ്യം അംഗീകരിച്ചാൽ മേപ്പാടി ഡിവിഷനിൽ ജയിച്ച എസ്.ബിന്ദുവിനെ പരിഗണിക്കും.
21നാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ. 30ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.