
കോഴിക്കോട്:കോട്ടാംപറമ്പ് മുണ്ടിക്കൽതാഴത്ത് കൂടുതൽ പേർക്ക് ഷിഗല്ല രോഗം ബാധിച്ചതായി സൂചന. ഒരു കുട്ടി മരിച്ചതിന് പുറമെ 30പേർക്ക് രോഗം ബാധിച്ചെന്ന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്യാമ്പിൽ കണ്ടെത്തി. എന്നാൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടയുടൻ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും അവർ പറഞ്ഞു.
രക്തത്തോട് കൂടി മലം പോകുന്നുണ്ടെങ്കിൽ ചികിത്സ തേടണം. പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്തു. വീടുകൾ സന്ദർശിച്ച് ബോധവത്കരണവും നടത്തി. അങ്കണവാടികളിലടക്കം ഒ.ആർ.എസ് പായ്ക്കറ്റുകൾ ലഭ്യമാക്കി. വയറിളക്കവും മറ്റുരോഗ ലക്ഷണവുമുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
ഷിഗല്ലരോഗ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം. വയറിളക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. കുടലിനെയാണ് രോഗാണു പ്രധാനമായും ബാധിക്കുന്നത്. മലത്തോടൊപ്പം രക്തവുമുണ്ടാകും. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണ സാദ്ധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം പെട്ടെന്നുണ്ടാകും. രോഗികളുടെ വിസർജ്ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം വ്യാപിക്കും. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചിലപ്പോൾ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകില്ല. പനി, രക്തംകലർന്ന മലവിസർജ്ജം, നിർജ്ജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ വൈദ്യസഹായം തേടണം.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
വ്യക്തിശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക
രോഗ ലക്ഷണങ്ങളുള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ മൂടിവയ്ക്കുക
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
കക്കൂസും കുളിമുറിയും അണുനശീകരിക്കുക
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക.