കോട്ടത്തറ: കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണിൽ പൊന്ന് വിളയിച്ച് ഹരിത കേരളം ജില്ലാ മിഷൻ ജീവനക്കാർ. പത്ത് വർഷമായി തരിശു കിടന്ന 53 സെന്റ് വയലിൽ നെൽകൃഷിയിറക്കി കൊയ്‌തെടുത്തത് നൂറുമേനി വിളവ്. ഹരിത കേരളം മിഷൻ കൃഷി ഉപമിഷന്റെ തരിശു രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിയുടെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയും പരമാവധി തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ജില്ലാമിഷൻ അംഗങ്ങൾ നേരിട്ട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. ജില്ലാ കോർഡിനേറ്റർ, റിസോഴ്സ് പേഴ്സൺമാർ, യങ് പ്രൊഫഷണലുകൾ എന്നിവരടങ്ങുന്ന 17 ജീവനക്കാർ പരിപാടിയുടെ ഭാഗമായി. കൃഷിക്ക് വേണ്ട മുഴുവൻ ചെലവും ഹരിത കേരളം മിഷൻ ടീം തുല്യമായി വഹിക്കുകയായിരുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ തരിശു ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കാട് വെട്ടൽ മുതൽ നിലം കൃഷിയോഗ്യമാക്കുന്നതുവരെയുള്ള പ്രവൃത്തികൾ നടത്താൻ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പിന്റെ സഹകരണവും ഉണ്ടായിരുന്നു.
എ.ഡി.എം കെ.അജീഷ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, റിസോഴ്സ് പേഴ്സൺമാർ, യങ് പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തു.