മുക്കം: പി.എം.എ.വൈ ഭവനപദ്ധതി നിർവഹണ മികവിന് കേന്ദ്ര പാർപ്പിട- നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് മുക്കം നഗരസഭ അർഹമായി. ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. കേരളത്തിൽ മുക്കം നഗരസഭ മാത്രമാണ് ഉൾപ്പെട്ടത്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർഘണ്ഡിലെ ജൂംറി തിലയ, ഛത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശിലെ ഖുറേ എന്നിവയാണ് അവാർഡ് നേടിയ മറ്റു നഗരങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും പദ്ധതികൾ സംയോജിപ്പിച്ച് നൽകിയതും ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തിയതും ശ്രദ്ധേയമായി. വീടു നിർമ്മിക്കുന്നവർക്ക് അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി പത്തു രൂപ നിരക്കിൽ സിമന്റ് കട്ടകൾ ലഭ്യമാക്കുകയും കിണറുകൾ നിർമിച്ചു നൽകുകയും ചെയ്തതിന് പുറമെ ഓരോ ഗുണഭോക്താവിനും തൊഴിലുറപ്പു പദ്ധതിയിൽ തൊണ്ണൂറ് തൊഴിൽ ദിനങ്ങളും നൽകി. നിർമാണം പൂർത്തിയാക്കിയ വീടുകൾക്ക് സ്വഛ് ഭാരത് പദ്ധതിയിലുൾപ്പെടുത്തി 1500 രൂപയ്ക്ക് ബയോഗ്യാസ് പ്ലാന്റ് നൽകുകയും ചെയ്തു. അംഗീകാർ ക്യാംപയിനിന്റെ ഭാഗമായി രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി ഇനത്തിൽ പെട്ട പ്ലാവിൻ തൈകൾ നട്ടു പിടിച്ചു. ഗ്യാസ് കണക്ഷനില്ലാതിരുന്ന കുടുംബങ്ങൾക്കെല്ലാം ഉജ്വൽ യോജന പദ്ധതിയിൽ സൗജന്യ കണക്ഷനും നൽകി. പുതിയ വീടുകളിലേയ്ക്ക് മാറിയ കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് നൽകാനും കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനും സിവിൽ സപ്ലെെസ് വകുപ്പു മായി ചേർന്ന് അദാലത്തുകൾ നടത്തിയതും വലിയ നേട്ടമായി. അഞ്ച് ഡി.പി.ആറുകളിലായി 613 കുടുംബങ്ങളാണ് മുക്കം നഗരസഭയുടെ ഭവന പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ 470 വീടുകൾ പൂർത്തിയായി . വി.കുഞ്ഞൻ ചെയർമാനായ ആദ്യ നഗരസഭയുടെ പ്രധാന നേട്ടമായി ഈ അവാർഡ്.