election

കൊവിഡിൽ ആകെ മുങ്ങിക്കുളിച്ച തദ്ദേശ തിരഞ്ഞെടുപ്പ് കാതടപ്പിക്കുന്ന പ്രചാരണകോലാഹലമില്ലാതെ അവസാനിക്കുന്നതിന്റെ ആശ്വാസത്തിൽ എല്ലാ തിരഞ്ഞെടുപ്പും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് ചുറ്റുവട്ടത്തുള്ളവർ..

സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മാറാൻ എല്ലാ പാർട്ടികളും നിർബന്ധിതരായി. വലിയ ബഹളമൊന്നുമില്ലാത്ത ഓൺലൈൻ പ്രചാരണം നടത്തിയാലും വോട്ടർമാർ അറിയുമെന്നു വന്നതോടെ സാമൂഹ്യമാദ്ധ്യമങ്ങളെ ശരണം പ്രാപിച്ചുള്ള ആദ്യ തിരഞ്ഞെടുപ്പ് ക്ലീക്ക്ഡ് എന്നാണ് സ്ഥാനാർത്ഥി മാത്രമല്ല നേതാക്കളും പറയുന്നത്.

ഓരോ സ്ഥാനാർത്ഥിയും ചെലവഴിക്കേണ്ട തുകയുടെ പത്തിരട്ടിയാണ് സാധാരണ ചെലവാകുക. പിന്നെ കള്ളക്കണക്കുണ്ടാക്കിയാവും തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കുക. ഈ തിരഞ്ഞെടുപ്പിൽ അതു വേണ്ടി വരില്ലെന്നാണ് മിക്ക സ്ഥാനാർത്ഥികളും പറയുന്നത്. അഞ്ചു പേരിൽ കൂടുതൽ വീട് കയറരുതെന്ന നിർദ്ദേശം വന്നതിനാൽ ചെലവ് വളരെ കുറഞ്ഞു. മറ്റത് ഒരു പടയാകും വീട് കയറുക. മലയാളിയെ കിട്ടിയില്ലെങ്കിൽ ബംഗാളിയെ ഒപ്പം കൂട്ടിയാലും മിനിമം 1000 രൂപയെങ്കിലും തച്ച് കൊടുക്കണം. വയറ് നിറച്ച് ആഹാരനീഹാരാദികൾ കൊടുക്കണം . ചുവരെഴുത്ത് നടത്തുന്നവർക്കും പോസ്റ്റർ, ഫ്ലക്സ് എന്നിവ വയ്ക്കുന്നവർക്കും തച്ചാണ്. മൈക്കു അനൗൺസ് മെന്റ് പല ദിവസം വേണം. കലാശക്കൊട്ട് കൊഴുപ്പിക്കുന്നതിന് നന്നായി പണമിറക്കണം . കൊവിഡ് വന്നതിനാൽ പ്രചാരണ കോലാഹലങ്ങളിൽ പകുതിയും ഒഴിവാക്കിയതോടെ ചെലവും കുറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കുത്തുപാളയെടുക്കേണ്ട സ്ഥിതി ഭൂരിപക്ഷം സ്ഥാനാർത്ഥികൾക്കും ഉണ്ടാകില്ല .

റിബൽ സ്ഥാനാർത്ഥികൾ ഇത്ര കുറഞ്ഞ ഒരു തിര‌ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. സാധാരണ സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയവുമെന്നു കേട്ടാൽ ടെൻഷൻ കേറി ഒരു മാതിരി നേതാക്കളുടെ പ്രഷറും ഷുഗറും കൂടും. റിബലായി നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന പ്രഖ്യാപനം വന്നതോടെ റിബലുകളുടെ എണ്ണത്തിൽ കുറവ് വന്നു . സൗഹൃദമത്സരവും കുറവാണ്. അപരൻമാർ തീരെയില്ല .

സംഘർഷവും ഇത്ര കുറഞ്ഞ ഒരു തിരഞ്ഞെടുപ്പ് സമീപ കാലത്ത് നടന്നിട്ടില്ല . സാധാരണ ചുവരെഴുത്തും പോസ്റ്റർ ഒട്ടീരും തുടങ്ങുമ്പോഴേ ആരംഭിക്കുന്ന സംഘർഷം പൊതുയോഗങ്ങളും കൊട്ടിക്കലാശവുമെത്തുമ്പോൾ കൂട്ടത്തല്ലിലാണ് അവസാനിക്കുക. കൊവിഡിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ തല്ലാൻ പോയാൽ കൊവിഡ് വരുമെന്നതിനാൽ ആർക്കും ധൈര്യമില്ലാതെപോയി. പ്രമുഖ നേതാക്കളുടെ മുഖാമുഖത്തിൽ പങ്കെടുത്ത മാദ്ധ്യമ പ്രവർത്തകർ കൊവി‌ഡിന്റെ പിടിയിലായിട്ടും പല നേതാക്കൾക്കും കൊവിഡ് വന്നില്ല. കൊവിഡ് വൈറസിനെ കവച്ചുവയ്ക്കുന്നതാകാം നേതാക്കന്മാരുടെ തൊലിക്കട്ടി എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ ബലമായ സംശയം.!