
കോട്ടയം: തീരദേശ പാത ഉയർത്താൻ കോട്ടയത്ത് നിന്ന് കരമണ്ണ് ആലപ്പുഴ ജില്ലയിലേക്ക്. കോട്ടയം റെയിൽവേപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നീക്കം ചെയ്യുന്ന 40,000 ക്യുബിക് മീറ്റർ മണ്ണാണ് ആലപ്പുഴ ജില്ലയിലേക്ക് കൊണ്ടുപോവുക. ഇതിനോടകം 15,000 ക്യുബിക് മീറ്റർ മണ്ണ് ചേർത്തലയിൽ എത്തിച്ചുകഴിഞ്ഞു. ചേർത്തല, അമ്പലപ്പുഴ, തിരുവാഴ സ്റ്റേഷനുകൾക്ക് സമീപമാണ് മണ്ണ് സംഭരിച്ചുകൂട്ടുന്നത്.
തീരദേശ പാത ഇരട്ടിപ്പിക്കുമ്പോൾ താഴ്ന്ന പ്രദേശങ്ങൾ ഉയർത്താനായിട്ടാണ് ഈ മണ്ണ് ഉപയോഗിക്കുക. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ നിന്നാണ് ഇത്രയും മണ്ണ് ലഭിക്കുന്നത്. ഏറ്റുമാനൂർ - ചിങ്ങവനം പാതയിലെ മണ്ണ് നീക്കം ചെയ്യൽ ജോലികൾ ജൂണിൽ പൂർത്തിയാക്കുവാനാണ് ദക്ഷിണ റെയിൽവേ ഉദ്ദേശിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നത്. കോട്ടയം പ്ളാന്റേഷൻ കോർപ്പറേഷൻ മന്ദിരത്തിന് മുന്നിലെ മേൽപ്പാലത്തിന് താഴെയുള്ള മണ്ണ് നീക്കംചെയ്തു തുടങ്ങി. മെറ്റൽ ഉൾപ്പെടെ സാമഗ്രികൾ വാങ്ങാനുള്ള കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൊച്ചി മെട്രോ നിർമ്മാണത്തിന് ഉപയോഗിച്ച ഹൈഡ്രോളിക് യന്ത്രങ്ങളാണ് കോട്ടയത്തും ഉപയോഗിക്കുന്നത്.
ജില്ലയിലെ ഏറ്റവും നീളം കൂടിയ കൊടൂരാറിനു കുറുകെയുള്ള പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് 610 മീറ്റർ നീളമുള്ള പാലത്തിന്റെ പൈലിംഗ് ജോലികൾ നടന്നുവരികയാണ്. 2021 ഡിസംബറിനുമുമ്പ് പാത തുറന്നുകൊടുക്കാനുള്ള ശ്രമമാണ് റെയിൽവേ നടത്തുന്നത്. മീനച്ചിലാറിനു കുറുകെയുള്ള നീലിമംഗലം പാലം, എസ്.എച്ച് മൗണ്ടിനു സമീപമുള്ള പാലം എന്നിവയുടെ നിർമ്മാണജോലികളും ആരംഭിച്ചുകഴിഞ്ഞു. റബർബോർഡിന് സമീപമുള്ള പാലത്തിന്റെ പണി ഏകദേശം പൂർത്തിയായി. കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇവിടെ റെയിൽവേ സ്റ്റേഷന്റെ പണിയും പുരോഗമിക്കുകയാണ്. കൊടൂരാറിനു കുറുകെയുള്ള പാലം പണി ആരംഭിച്ചതേയുളളു. ഇവിടെ മണ്ണിന് തീരെ ഉറപ്പു കുറവാണ്. ഉദ്ദേശിച്ചതിൽ കൂടുതൽ ആഴത്തിൽ പൈലിംഗ് നടത്തേണ്ടതായി വന്നിട്ടുണ്ട്. ഇവിടെ നിലവിലുള്ള റെയിൽവേ പാതക്ക് ഒന്നരയടിയോളം ഇരുത്തൽ വന്നിട്ടുണ്ട്. അതിനാൽ പാലത്തിനോട് ചേർന്ന് ഇരുവശത്തും കോൺക്രീറ്റ് അപ്രോച്ച് പാലവും നിർമ്മിക്കും. ഈ ഭാഗത്ത് പാടത്തുകൂടിയാണ് പാത കടന്നുപോവുന്നത്. മണ്ണ് ഇരുത്തിയാലും അപ്രോച്ച് റോഡ് നിർമ്മിച്ചാൽ അത് റെയിൽ ഗതാഗതത്തിന് ദോഷം വരില്ലായെന്നാണ് റെയിൽവേ എൻജിനീയർമാരുടെ വിലയിരുത്തൽ. മുട്ടമ്പലത്തെയും കെ.കെ റോഡിന് സമീപമുള്ള ടണൽ ഭാഗത്തെയും പാറകളിൽ വിള്ളൽ ഉണ്ടാക്കിയാണ് പാറകൾ നീക്കം ചെയ്യുന്നത്. തൊട്ടടുത്ത് ബി.എസ്.എൻ.എൽ ക്വാട്ടേഴ്സ് ഉള്ളതിനാൽ പാറ വെടിവച്ച് പൊട്ടിക്കാൻ സാധിക്കില്ല. വലിയ അളവിൽ ഇവിടെനിന്ന് പാറ പൊട്ടിച്ചു നീക്കേണ്ടതുണ്ട്. പേമാരിയെ തുടർന്ന് പാത ഇരട്ടിപ്പിക്കൽ ജോലി സ്തംഭനാവസ്ഥയിലായിരുന്നു. കൂടാതെ കൊവിഡ് ബാധയെ തുടർന്ന് തൊഴിലാളി ക്ഷാമം നേരിട്ടതോടെ മാസങ്ങളായി ഇരട്ടിപ്പിക്കൽ ജോലി നിർത്തിവയ്ക്കേണ്ടതായും വന്നിരുന്നു. ഇതോടെയാണ് ഏറ്റുമാനൂർ-ചിങ്ങവനം റീച്ചിന്റെ പണി നീണ്ടുപോയത്. ഇതിനോടകം ഏറ്റുമാനൂർ-കുറുമ്പുന്തറ റീച്ചും ചിങ്ങവനം-കായംകുളം റീച്ചും പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റുമാനൂർ-ചിങ്ങവനം 16.8 കിലോ മീറ്റർ റീച്ച് പൂർത്തിയാക്കിയാൽ ഇരട്ടപ്പാത യാഥാർത്ഥ്യമാവും.