പാലാ : പരാജയ ഭീതിപൂണ്ട യു.ഡി.എഫ് അതിരമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനവുമായി ബന്ധപ്പെടുത്തി നടത്തുന്ന കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയുമെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനയോഗത്തിന് അതിരമ്പുഴയിലെ ചന്തക്കവലയിൽ നിയമപരമായി മുൻകൂട്ടി അനുവാദം ലഭിച്ചിരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ബിന്ദു ബൈജു മാതിരമ്പുഴയ്ക്കും മറ്റ് സ്ഥാനാർത്ഥികൾക്കുമൊപ്പം പ്രചരണത്തിന്റെ സമാപനത്തിൽ തോമസ് ചാഴികാടൻ എം.പി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് യു.ഡി.ഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും ഭർത്താവും കടന്നുവന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തോമസ് ചാഴികാടന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിനായി പലതവണ ചെണ്ടക്കൊട്ടി ബഹളംവയ്ക്കുകയും എൽ.ഡി.എഫ് പ്രവർത്തകർക്കിടയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ പലതവണ ശ്രമിച്ചിട്ടും ഒരൊറ്റ എൽ.ഡി.എഫ് പ്രവർത്തകൻപ്പോലും പ്രതികരിക്കാതെ ശാന്തമായി നൽക്കുകയായിരുന്നു. എന്നാൽ വീണ്ടും സ്ഥാനാർത്ഥിയായ തന്റെ ഭാര്യയേയും കൂട്ടി യോഗം അലങ്കോലപ്പെടുത്താനായി സ്ഥാനാർത്ഥിയുടെ ഭർത്താവ് ആക്രോശിച്ച് കൊണ്ട് കൈ ശക്തമായി വീശിയപ്പോൾ തൊട്ട് പുറകിൽ നിന്ന ഭാര്യയുടെ മുഖത്ത് കൊള്ളുകയാണ് ഉണ്ടായത്. യോഗസ്ഥലത്തുണ്ടായിരുന്ന മുഴുവനാളുകൾക്കും സത്യമെന്താണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. പരാജയപ്പെടും എന്ന് ഉറപ്പായപ്പോൾ എന്ത് ഹീനമായ നുണയും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.