കോട്ടയം : വോട്ടിംഗിനിടെയുണ്ടായ തർക്കത്തെ തുടർന്ന് നഗരത്തിൽ രണ്ടിടത്ത് സംഘർഷം. ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലും, മൂലവട്ടം അമൃത സ്‌കൂളിലെ ബൂത്തിലുമാണ് തർക്കവും സംഘർഷവുമുണ്ടായത്. രണ്ടിടത്തും പൊലീസ് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചു. വൈകിട്ട് അഞ്ചോടെയായിരുന്നു ഇരുബൂത്തിലും പ്രശ്നങ്ങളുണ്ടായത്. കോട്ടയം നഗരസഭയിലെ 13 -ാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ തർക്കത്തെ തുടർന്ന് അരമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു.

ക്വാറന്റൈനിൽ കഴിയുന്ന എസ്.എച്ച് ആശുപത്രിയിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള 32 നഴ്‌സുമാർ വോട്ട് ചെയ്യണമെന്ന് ആവശ്യം ഉയർത്തിയിരുന്നു. അനുവദിക്കാമെന്ന് പോളിംഗ് ഓഫീസറും അറിയിച്ചു. ഇതിനായി കോൺഗ്രസ് പ്രവർത്തകർ തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ ക്വാറന്റൈനിൽ ഇരിക്കുന്നവർ വോട്ട് ചെയ്യണമെങ്കിൽ പി.പി.ഇ കിറ്റ് ധരിക്കണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് 16 നഴ്‌സുമാർക്ക് ആരോഗ്യവകുപ്പിൽ നിന്നുള്ള അനുമതി ലഭിച്ചു. നാലുകാറുകളിലായി ഇവർ ബൂത്തിലെത്തി. എന്നാൽ, ഇവർ വന്ന വാഹനത്തിന്റെ ഡ്രൈവർമാർ പി.പി.ഇ കിറ്റ് ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ ഇവരെ തടഞ്ഞു. വോട്ടിംഗും മുടങ്ങി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇരു കൂട്ടരും തമ്മിൽ ചർച്ച നടത്തി പൊലീസ് ഒടുവിൽ സംഘർഷം പരിഹരിച്ചു. ഇതിനു ശേഷം വോട്ട് ചെയ്യാൻ എത്തിയ 12 നഴ്‌സുമാരും വോട്ടു ചെയ്തു.

പോസ്റ്റൽ ബാലറ്റ് ബി.ജെ.പി സ്ഥാനാർത്ഥി വാങ്ങിയെന്ന്

പോസ്റ്റൽ ബാലറ്റ് ബി.ജെ.പി സ്ഥാനാർത്ഥി കൈയിൽ വാങ്ങിയതിനെച്ചൊല്ലിയാണ് നഗരസഭയിലെ 31-ാം വാർഡിൽ സംഘർഷമുണ്ടായത്. രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ യുവാക്കളുടെ അമ്മയുടെ പോസ്റ്റൽ വോട്ട് ബി.ജെ.പി സ്ഥാനാർത്ഥി അരുൺ മൂലേടം വാങ്ങുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസ് എത്തിയാണ് സംഘർഷം ശമിപ്പിച്ചത്. സ്ഥാനാർത്ഥികൾ ഒഴികെയുള്ളവരെ പൊലീസ് ബൂത്തിൽ നിന്ന് പുറത്താക്കി.