പാലാ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ പച്ച തൊട്ടില്ലെങ്കിലും പാലാ നിയോജക മണ്ഡലത്തിൽ കരുത്തുകാട്ടി എൻ. ഡി.എ. ഇത്തവണ കൂടുതൽ പഞ്ചായത്തുകളിലേക്ക് കടന്നുചെല്ലാൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞു. അതേസമയം പാലാ നഗരസഭയിലെ 26 വാർഡുകളിൽ കേവലം 7 വാർഡുകളിൽ മാത്രമാണ് മത്സരിക്കാൻ കഴിഞ്ഞത്.
മുത്തോലി പഞ്ചായത്തിലാണ് എൻ.ഡി.എ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. പഞ്ചായത്തിലെ ആകെയുള്ള 13 സീറ്റിൽ ആറിടത്തും വിജയിച്ചു. ബി.ജെ.പി. പാലാ നിയോജക മണ്ഡലം പ്രസിഡന്റുകൂടിയായ ജി. രഞ്ജിത്ത് മീനാഭവന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ എൻ.ഡി.എ കളത്തിലിറങ്ങിയത്.കഴിഞ്ഞ തവണ കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പ് ഭരിച്ച പഞ്ചായത്തിലാണ് ഈ മിന്നും വിജയം.
രാമപുരം പഞ്ചായത്തിൽ എൻ. ഡി. എയ്ക്ക് മൂന്ന് അംഗങ്ങളായി. ഇടതു മുന്നണിയിൽ നിന്ന് കുറിഞ്ഞി വാർഡ് പിടിച്ചെടുക്കാൻ കഴിഞ്ഞതും നേട്ടമായി. കൊഴുവനാൽ പഞ്ചായത്തിൽ മൂന്നു വാർഡുകളിൽ വിജയിച്ചു.
എലിക്കുളം പഞ്ചായത്തിൽ രണ്ടു അംഗങ്ങളെ വിജയിപ്പിക്കാൻ എൻ. ഡി. എയ്ക്ക് കഴിഞ്ഞു. മേലുകാവിൽ ഒരു വാർഡ് വിജയിച്ചപ്പോൾ തലപ്പുലം പഞ്ചായത്തിൽ മൂന്നു അംഗങ്ങളായി. ഭരണങ്ങാനത്ത് ഒരു സീറ്റിൽ വിജയിച്ച എൻ.ഡി.എ പഞ്ചായത്ത് ആര് ഭരിക്കുമെന്ന കാര്യത്തിലും നിർണായകമായി മാറി.
മീനച്ചിൽ പഞ്ചായത്തിലും രണ്ടു സീറ്റ് നേടാൻ കഴിഞ്ഞതായി എൻ.ഡി.എ പാലാ നിയോജകമണ്ഡലം ചെയർമാൻ ജി. രൺജിത്ത് മീനാഭവനും കൺവീനർ ഷാജി പാലായും പറഞ്ഞു.