
അടിമാലി: റോഡിന് വീതികൂട്ടി പക്ഷെ ഗതാഗത യോഗ്യമാക്കിയില്ല, അവിടമിപ്പോൾ പച്ചക്കറി കൃഷിയിടമായി മാറി. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ പതിനാലാം മൈലിന് സമീപം റോഡ് വീതി കൂട്ടി പണിത സ്ഥലത്താണ് പച്ചക്കറി കൃഷി നടക്കുന്നത്. പതിനാലാംമൈലിൽ ദേശിയ പാതയിൽ കലുങ്ക് പുന:നിർമ്മിച്ചതിനോടനുബന്ധിച്ച് റോഡും വീതി കൂട്ടി . ഈ ഭാഗത്ത് വാഹനങ്ങൾക്ക് സൈഡ് കൊടുത്ത് കടന്നു പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു നേരത്തെയുണ്ടായിരുന്നത്. അതിന് പരിഹാരമായി റോഡ് വീതികൂട്ടുകയും ചെയ്തു. . എന്നാൽ വീതി കൂട്ടി പണിത സ്ഥലം ദേശീയ പാത അധികൃതർ ഗതാഗത യോഗ്യമാക്കാതെ ഇട്ടിരുന്നതിനാൽ നാട്ടുകാരിൽ ചിലർ ഇവിടം പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുകയായിരുന്നു. വള്ളിപ്പയർ ,തുമര എന്നിവ നല്ല ഫലസമൃദ്ധമായി വിളഞ്ഞു നില്കുന്നത് കാണാം. ഇതുവഴി മൂന്നാറിലേയ്ക്ക് ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ അപകടവും കൂടി വരുന്നു. ദേശിയ പാതയിൽ പല സ്ഥലങ്ങളും വീതി കൂട്ടി പണിത റോഡുകൾ ഇനിയും ഗതാഗതയോഗ്യമാക്കാത്തത് ആക്ഷപങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.