
മൂന്നാർ: മൂന്നാറിന്റെ വികസനം ലക്ഷ്യമിട്ട് ഫ്‌ളൈ ഓവറുമായി ബന്ധപ്പെട്ട തുടർ ജോലികൾക്കായി കിഫ്ബി പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘം മൂന്നാറിൽ പരിശോധന നടത്തി. നിർമ്മാണം പൂർത്തീകരിക്കപ്പെടുമ്പോൾ മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയാണുള്ളത്. സഞ്ചാരികളുടെ വർദ്ധനവിൽ മൂന്നാർ ടൗണിലെ ഗതാഗത കുരുക്ക് ഏറുകയാണ്. ഫ്‌ളൈ ഓവർ വരുന്നതോടെ മൂന്നാറിന്റെ ഗതാഗതപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന മൂന്നാർ ടൗണിൽ ഫ്‌ളൈ ഓവർ നിർമ്മിക്കണമെന്ന നാളുകളായുള്ള ആവശ്യങ്ങൾക്കൊടുവിലാണ് കിഫ്ബി വഴി സർക്കാർ യാഥാർത്ഥ്യമാക്കുന്നത്. അസി. എക്സിക്യൂട്ടീവ് എൻജിനിയർ സൂസൻ സാറാ സാമുവൽ, സി.എം.ഡി കൺസൾട്ടന്റ് ഹരി വിജി, സിഎംഡി എൻജിനിയർ വിപിൻ സി, കിഫ്ബി കൺസൾട്ടന്റ് ഹരി എസ് പിള്ള എന്നിവരുൾപ്പെട്ട സംഘമാണ് മൂന്നാറിലെത്തിയത്. എസ് രാജേന്ദ്രൻ എം.എൽ.എ ഒപ്പമുണ്ടായിരുന്നു. മൂന്നാർ ടൗണിലും മാട്ടുപ്പെട്ടി റോഡിലുമുൾപ്പെടെ വിവിധ ഇടങ്ങളിലെത്തി സംഘം പരിശോധന നടത്തി.രണ്ട് റീച്ചുകളായി ഏകദേശം 600 മീറ്ററോളം നീളം വരുന്ന ഫ്‌ളൈ ഓവറുകളാണ് മൂന്നാറിൽ നിർമിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ളത്. മറയൂർ, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കും വിധമാണ് രണ്ട് ഫ്‌ളൈഓവറുകളുടെ ദിശ ക്രമീകരിച്ചിരിക്കുന്നത്.