
തിരുവനന്തപുരം: നാടിന്റെ ഉള്ളറിയുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി എട്ടുനാൾ. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ സ്ഥാനാർത്ഥികൾ വിശ്രമമില്ലാതെ വീടുകൾ തോറും കയറിയിറങ്ങി അവസാനവട്ടം വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. മൈക്ക് അനൗൺസ‌്‌മെന്റിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും അവസാന ഘട്ടത്തിൽ മാത്രമാണ് അത് ചൂട് പിടിച്ചത്. ഉച്ചവെയിലിനെക്കാൾ പൊള്ളുന്ന തിരഞ്ഞെടുപ്പ് ചൂടാണ് ഗ്രാമത്തിലും നഗരത്തിലും. എങ്കിലും ഒരുപടി മുന്നിൽ ഗ്രാമങ്ങളിലെ പ്രചാരണം തന്നെയാണ്. ഓടിയോടി ക്ഷീണിച്ചെങ്കിലും അതെല്ലാം മറന്ന് വോട്ട് ചോരാതെ നോക്കുന്ന തത്രപ്പാടിലാണ് സ്ഥാനാർത്ഥികളു പ്രവർത്തകരും.
മുന്നണികൾ എല്ലാം തന്നെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുന്ന തിരക്കിലാണ്. ആദ്യ ഘട്ടങ്ങളിലെ ആലസ്യം മാറ്റിവച്ച് മൂന്ന് മുന്നണികളും രംഗത്ത് സജീവമായതോടെ വരും ദിവസങ്ങളിൽ മത്സരം തീപാറും. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേക്കും മത്സരം കടുത്തുതുടങ്ങി. മുന്നണി സ്ഥാനാർത്ഥികൾ ഓരോരുത്തരും അതത് മേഖലകളിൽ അംഗീകാരമുള്ളവരായതിനാൽ ആർക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം പ്രവചനാതീതമായിട്ടുണ്ട്. പരിചയ സമ്പന്നർക്കൊപ്പം യുവതയ്ക്ക് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രാധാന്യവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കിട്ടിക്കഴിഞ്ഞു. അതിനാൽ തന്നെ പോരാട്ടം പരിചയ സമ്പന്നരും ന്യൂജെന്നും തമ്മിലാണെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല.
കഴിഞ്ഞ തവണ ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 49 എൽ.ഡി.എഫിനും 21 യു.ഡി.എഫിനും മൂന്നെണ്ണം ബി.ജെ.പി.ക്കുമാണ് ലഭിച്ചത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരെണ്ണം യു.ഡി.എഫും ബാക്കിയെല്ലാം എൽ.ഡി.എഫുമായിരുന്നു.കോർപറേഷന്റെയും നാല് മുനിസിപ്പാലിറ്റികളുടെയും ഭരണവും എൽ.ഡി.എഫിനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയ വിവിധങ്ങളായ വികസന പരിപാടികൾ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ത്രിതല പഞ്ചായത്തുകളിലെയും മറ്റു തദ്ദേശ സ്ഥാപനങ്ങളിലെയും ഇടതു സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന നോട്ടീസിൽ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ചിട്ടുണ്ട്.വീടുകളിൽ പ്രചാരണത്തിന് എത്തുന്ന മുന്നണി പ്രവർത്തകർ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുമ്പോൾ തന്നെ വിശദീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലര വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചാണ്.
നാല് മാസം കൂടി കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കേണ്ടതിനാൽ അതുകൂടി മുന്നിൽ കണ്ടുള്ള പ്രചാരണമാണ് ഇടതുമുന്നണിയുടേത്. എന്നാൽ സംസ്ഥാന രാഷ്ട്രീയ രാഷ്ട്രീയത്തിലെ വിവാദങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കുമെന്ന് പ്രതീക്ഷയിലാണ് യു.ഡി.എഫ്. സർക്കാരിന്റെ കുറവുകളെക്കാൾ സ്വർണക്കടത്തും മയക്കുമരുന്നു കേസുമടക്കം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. മോദി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും കൊവിഡ് കാലത്ത് റേഷൻകട വഴി അനുവദിച്ച സൗജന്യ അരിയുമടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.