
തിരുവനന്തപുരം:ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നൽകും.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘമാണ് നോട്ടീസ് അയക്കുക.
സിഎം രവീന്ദ്രനെ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്‌തേക്കും.സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
അതേസമയം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ ഹർജിയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഒരാഴ്ച കൂടി കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.