nri-votes

തിരുവനന്തപുരം: ഇലക്ട്രോണിക് തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിൽ അടക്കം നാഴികക്കല്ലാകും. കമ്മിഷൻ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചാൽ പ്രവാസികൾ ഏറ്റവുമധികം ഉളള കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിമറിയും. മൂന്നര മാസം കഴിഞ്ഞ് പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ട്രോണിക് തപാൽ വോട്ടുകളുടെ കാര്യത്തിൽ തീരുമാനമാകുമോ എന്നാണ് ഇനിയറിയേണ്ടത്. അത്തരമൊരു തീരുമാനമുണ്ടായാൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റും.

സി പി എമ്മിനും മുസ്ലീംലീഗിനും സ്വാധീനമുളള മലബാർ മേഖലയിൽ നിന്നാണ് കേരളത്തിൽ പ്രവാസികൾ കൂടുതലുളളത്. എങ്കിൽ തന്നെയും മദ്ധ്യതിരുവിതാംകൂറിലേയും തെക്കൻ ജില്ലകളിലേയും പ്രവാസികളുടെ എണ്ണവും തളളിക്കളയാനാകില്ല. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും നേരിയ വ്യത്യാസത്തിലാണ് സ്ഥാനാർത്ഥികൾ വിജയിച്ച് കയറുന്നത്. അതുകൊണ്ട് തന്നെ പ്രവാസി വോട്ടുകൾ കേരള രാഷ്ട്രീയത്തിലെ ഗെയിം ചെയിഞ്ചർ ആയി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

കഴി‌ഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മാത്രം 31,446 പ്രവാസികളാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ തന്നെ ലീഗ് സ്വാധീന കേന്ദ്രമായ കുറ്റ്യാടിയിലായിരുന്നു ഏറ്റവും കൂടുതൽ പേർ. മുൻകാലങ്ങളിൽ വിമാനങ്ങൾ ചാർട്ടർ ചെയ്‌ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതായിരുന്നു പതിവ്. നിരക്ക് കുത്തനെ കൂടിയതിനാൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് ബുക്കിംഗ് വഴിയാണ് സംഘടനകൾ വോട്ടർമാരെ നാട്ടിലെത്തിച്ചത്. സാധാരണ വിമാനങ്ങളിൽ നാട്ടിലെത്തി വോട്ട് ചെയ്‌ത് മടങ്ങിയവരും ധാരാളം ഉണ്ടായിരുന്നു.

സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം 22.71 ലക്ഷം പ്രവാസി മലയാളികളുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് വോട്ടർപട്ടിയിൽ ഇടംനേടുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലാണ് പ്രവാസി വോട്ടർമാർ കുറവ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി 457 പ്രവാസികൾ മാത്രമാണ് രജിസ്റ്റർചെയ്തത്. ഇത്തവണ വോട്ടുചെയ്യണമെങ്കിൽ വീണ്ടും പേരുചേർത്ത് നേരിട്ട് ഇവർ ബൂത്തിലെത്തണം. ഇതിനെല്ലാമുളള പ്രതിവിധിയായിരിക്കും ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ടുകൾ.