senkumar-behra

തിരുവനന്തപുരം: ഡിജിപി ആയിരിക്കെ ടിപി സെൻകുമാർ സ്ഥലം മാറ്റുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ‌്‌ത ഉദ്യോഗസ്ഥയെ ഒടുവിൽ തെറിപ്പിച്ച് പൊലീസ് മേധാവി ലോക്‌നാറ് ബെഹ്‌റ. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയ്‌ക്കെതിരെയാണ് നടപടി. സെൻകുമാർ ഡിജിപിയായിരുന്ന കാലഘട്ടത്തിൽ ബീനയ്‌ക്ക് പകരം മാറ്റി നിയമിച്ച ഉദ്യോഗസ്ഥനെ തന്നെയാണ് ഇപ്പോൾ ബെഹ്‌റയും തൽസ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്.

പൊലീസ് സേനയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്‌ത്തിയതിനാണ് ബീനയെ സെൻകുമാർ മുൻപ് സ്ഥലം മാറ്റിയത്. സർക്കാർ നിർദേശപ്രകാരം പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, സേനയിൽ ഒരു ഒഴിവു പോലുമില്ലെന്ന ബീന തയ്യാറാക്കിയ റിപ്പോർട്ട് എഡിജിപി സന്ധ്യ അവതരിപ്പിക്കുകയായിരുന്നു.

ഇതിനെ എതിർത്ത നളിനി നെറ്റോ, എസ് പി മാരിൽ നിന്നും നേരിട്ട് ശേഖരിച്ച ഒഴിവുകളുടെ വിവരങ്ങൾ യോഗത്തിൽ അക്കമിട്ട് നിരത്തുകയുണ്ടായി. ഈ സമയം ഫോണിൽ എഡിജിപി സന്ധ്യ ബീനയെ വിളിച്ച് വിശദാംശം തേടിയപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചിരുന്നതത്രെ. തുടർന്നായിരുന്നു ബീനയുടെ സ്ഥലം മാറ്റം.

ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നിവയെ കുറിച്ച് വിവരാവകാശ നിമയപ്രകാരം നൽകിയ അപേക്ഷയിലുള്ള തർക്കമാണ് തന്നെ മാറ്റാൻ കാരണമെന്ന പരാതിയുമായി ബീന മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ, സെൻകുമാറിനെതിരായ നല്ല ആയുധമായാണ് ആഭ്യന്തരവകുപ്പ് അന്ന് ഈ പരാതിയെ ഉപയോഗിച്ചത്. അങ്ങനെയാണ് ബീനയുടെ സ്ഥലം മാറ്റം മരവിപ്പിക്കൽ നടന്നത്.

ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഐപിഎസുകാർ തമ്മിലുള്ള പോരിൽ പക്ഷം പിടിച്ചതും, ഉന്നത ഉദ്യോഗസ്ഥരോട് പദവി മാനിക്കാതെ പെരുമാറിയതുമാണ് ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റത്തിൽ കലാശിച്ചത് എന്നാണ് സൂചന.