
തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ അവകാശലംഘന നോട്ടീസിൽ സ്‌പീക്കറുടെ നടപടി. നോട്ടീസ് സ്‌പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. പ്രതിപക്ഷത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ട് ധനമന്ത്രി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോർട്ട് സഭയിൽ വച്ചതിന് ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുളള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
പരാതിയിൽ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്‌പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുളള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.