
ശബരിമല: 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന നിർദേശവുമായി കേരള പൊലീസ്. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിർദേശം കൂടി ചേർത്തിരിക്കുന്നത്. കേരള പൊലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ള 'ശബരിമല ഓൺലൈൻ സർവീസസ്' എന്ന വെബ്സൈറ്റിലാണ് നിർദേശമുള്ളത്.
ഗൈഡ്‌ലൈൻസ് (മാർഗനിർദേശങ്ങൾ) എന്ന ലിങ്കിലാണ് കൊവിഡ് മാർഗ നിർദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന് ചേർത്തിട്ടുള്ളത്. 50 വയസിൽ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല എന്നാണ് നിർദേശം.
2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനക ദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ഇരുവരും അന്ന് ദർശനം നടത്തിയത്. അതേ പൊലീസ് തന്നെയാണ് ഒരു വർഷം പിന്നിടുമ്പോൾ 50 വയസിന് താഴെയുള്ള സ്ത്രീകളെ ദർശനത്തിന് അനുവദിക്കില്ല എന്ന നിർദേശം വച്ചിരിക്കുന്നത്.
ശബരിമല യുവതി പ്രവേശനം, വിശാല ബെഞ്ചിന് വിട്ടുകൊണ്ട് കഴിഞ്ഞ വർഷം നവംബർ 14ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. എന്നാൽ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേയുണ്ടോയെന്ന് വിധിയിൽ പരാമർശിച്ചിട്ടുമുണ്ടായിരുന്നില്ല.