sasikala

ചെന്നൈ: അനധികൃത സ്വത്തുകേസിൽ ബംഗളൂരു ജയിലിലുള്ള അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല, ചട്ടപ്രകാരമുള്ള ഇളവ് നൽകി തന്നെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. അപേക്ഷ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു. നാലു വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽവാസം നിയമപ്രകാരം ജനുവരി 27നാണ് തീരുക. കർണാടക ജയിൽ ചട്ടങ്ങൾ പ്രകാരം നല്ല നടപ്പിന് ഒരു മാസം 3 ദിവസത്തെ ശിക്ഷയിളവ് നൽകാം. ഇതുപ്രകാരം തനിക്ക് 135 ദിവസത്തെ ഇളവിന് അവകാശമുണ്ടെന്ന് ശശികല അഭ്യർത്ഥിച്ചു. ശിക്ഷയുടെ ഭാഗമായ 10 കോടി രൂപ പിഴ രണ്ടാഴ്ച മുമ്പ് ശശികല കോടതിയിൽ അടച്ചിരുന്നു.

ഇതോടെ, ശശികല ഏതു നിമിഷവും ജയിൽ മോചിതയാകാമെന്ന അഭ്യൂഹം പരന്നു. എന്നാൽ, ജനുവരിക്ക് മുമ്പ് ശശികലയെ മോചിപ്പിക്കില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അഴിമതിക്കേസിൽ ഉൾപ്പെട്ടവർക്ക് ഇളവിന് അർഹതയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.