swapna-

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ സ്വപ്‍ന സുരേഷും സരിത്തും നൽകിയ മൊഴികൾ അതീവ ഗുരുതര സ്വഭാവമുള്ളതെന്ന് കസ്റ്റംസ്. ഈ മൊഴികൾ പുറത്തുവന്നാൽ ഇവരുടെ ജീവനു തന്നെ അത് ഭീഷണിയാകുമെന്നും കസ്റ്റംസ് പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ പങ്കു സംബന്ധിച്ച മൊഴി ഇവരിൽ നിന്നും കസ്റ്റംസിന് ലഭിച്ചതായും സൂചനകളുണ്ട്.

സ്വപ്‍നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഡിസംബർ എട്ട് വരെ നീട്ടി. ഇരുവരെയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി കാലാവധി നീട്ടിയത്. ഡോളർ കടത്തിയതിൽ എം.ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.ഡോളർ കടത്തിൽ വിദേശ പൗരന്മാർക്ക് പങ്കുള്ളതായാണ് വിവരം. സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌താൽ മാത്രമെ ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളു. കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് കസ്റ്റംസ്.

സ്വർണക്കളളക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പന്‍ സ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്റെയും സ്വപ്നയുടെയും രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയിരുന്നത്.