
കോഴിക്കോട്: റെയിൽവേ സ്റ്റേഷന്റെ സമീപത്തു നിന്ന് ചരസുമായി യുവാവിനെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കോഴിക്കോട് പളളിയാരക്കണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് റഷീബിനൊണ് വെളളിയാഴ്‌ച പുലർച്ചെ പിടികൂടിയത്. ബ്ലൂടൂത്ത് സ്‌പീക്കറിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് യുവാവിനെ പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി. കൃഷ്‌ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി., ഡ്രൈവർ കെ രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.