monolith

ലോസ്ആഞ്ചലസ് : കുറച്ചു ദിവസങ്ങളായി ലോകത്തെ മുഴുവൻ വട്ടംചുറ്റിക്കുകയാണ് ഒരു ലോഹസ്തംഭം ( മോണോലിത്ത് ). ആദ്യം അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട പ്രത്യേക ലോഹ സ്തംഭം പിന്നീട് അവിടെ നിന്നും അപ്രത്യക്ഷമായി. പിന്നാലെ മൈലുകൾക്കിപ്പുറം റൊമേനിയയിൽ സമാന സ്തൂപം പ്രത്യക്ഷപ്പെട്ടു. പിന്നാലെ അവിടെ നിന്നും അപ്രത്യക്ഷമായി. ഒട്ടും വൈകാതെ തന്നെ മൂന്നാമത്തെ സ്തംഭം സെൻട്രൽ കാലിഫോണിയ പർവതനിരകളിൽ പ്രത്യക്ഷപ്പെട്ടു.

10 അടി ഉയരമുള്ള ആ ലോഹ സ്തംഭവും കഴിഞ്ഞ ദിവസം അപ്രത്യക്ഷമായി. യൂട്ടാ മരുഭൂമിയിൽ കണ്ടെത്തിയതുമായി സാമ്യമുള്ളതായിരുന്നു ഇതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്തംഭം പ്രത്യക്ഷപ്പെട്ടത്. എന്നാൽ അതും അർദ്ധരാത്രിയോടെ കാണാതാവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യൂട്ടായിലെ സ്തംഭം നാല് പേർ ചേർന്ന് നീക്കം ചെയ്യുന്നത് കണ്ടെന്ന് അവകാശപ്പെട്ട് ഫോട്ടോഗ്രാഫറായ റോസ് ബെർനാർഡ്സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതാനും ഫോട്ടോകളും ഇദ്ദേഹം പുറത്തുവിട്ടിരുന്നു. യൂട്ടയിലെ സ്തൂപം തങ്ങൾ നീക്കം ചെയ്തെന്ന് അവകാശപ്പെട്ട് സാഹസികനും കായികാഭ്യാസിയുമായ ആൻഡി ലൂയിസ് എന്ന 34 കാരൻ യൂട്യൂബിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

നവംബർ 18നാണ് തെക്കൻ യൂട്ടായിലെ മരുഭൂമിയിൽ കൂറ്റൻ അജ്ഞാത ലോഹ ശിലാ സ്തംഭം കണ്ടെത്തിയത്. മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപം മണ്ണിൽ നിന്നും ഏകദേശം 12 അടി ഉയരത്തിൽ കണ്ടെത്തിയ സ്തംഭത്തിന് ത്രികോണാകൃതിയാണുണ്ടായിരുന്നത്. ഹെലികോപ്ടർ വഴി ബിഗ് ഹോൺ ഷീപ്പുകളുടെ ( ഒരിനം ചെമ്മരിയാട് ) സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിലാണ് മരുഭൂമിയിലെ സ്തംഭം ശ്രദ്ധയിൽപ്പെട്ടത്.

തിളക്കമാർന്ന ലോഹമാണ് സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ആ ലോഹം ഏതാണെന്ന് വ്യക്തമല്ല. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്പേസ് ഒഡീസിയിൽ ' ഇതുപോലൊരു സ്തംഭത്തെ കാണാം. ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് ഇവിടെ സ്ഥാപിച്ചതാകാനും ഇടയുണ്ടെന്ന് ഗവേഷകർ പറഞ്ഞിരുന്നു. എന്നാൽ സ്തൂപം അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാണെന്ന വാദവും സജീവമാണ്.