modi-sha

മുംബയ്: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ അടക്കം ബി.ജെ.പി തോറ്റു.

ആറ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

ശിവസേന- എൻ.സി.പി- കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഗാഡി സഖ്യം നാല് സീറ്റുകളിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വാൻജാരിയാണ് നാഗ്പൂരിൽ ബി.ജെ.പിയെ തകർത്തത്. 18,710 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വാൻജാരി 61,701 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് ജോഷിക്ക് 42,991 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തട്ടകമെന്ന് അറിയപ്പെടുന്ന നാഗ്പൂർ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. ഔറംഗാബാദ് ഡിവിഷനിൽ എൻ.സി.പി സ്ഥാനാർത്ഥി സതീഷ് ചവാനും പൂനെയിൽ എൻ.സി.പിയുടെ അരുൺ ലാഡും ജയിച്ചു. ധുലെ-നന്ദുർബറിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.