
വിശാകപട്ടണം: ക്ലാസ് മുറിയിൽ വച്ച് ആരും കാണാതെ വിവാഹിതരായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ പിരിച്ചുവിട്ടു.ആന്ധ്രാപ്രദേശിലെ രാജമുണ്ട്ര സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ടി.സി നൽകി പറഞ്ഞയച്ചത്. സഹപാഠി പകർത്തിയ ഇരുവരുടെയും വിവാഹ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സ്‌കൂൾ അധികൃതരുടെ നടപടി.
ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടുന്നത് വീഡിയോയിൽ കാണാം. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി പറയുന്നു.
ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെണ്‍കുട്ടി പറയുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നതായും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കാണം.
വിദ്യാർത്ഥികളുടെ വിവാഹം സഹപാഠി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വച്ച് വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നു. ദ ന്യൂസ് മിനിറ്റാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്. വീഡിയോ പുറത്തുവന്നതോടെ ഇത് ചിത്രീകരിച്ച സഹപാഠിയേയും സ്‌കൂൾ അധികൃതർ പുറത്താക്കി.
അതേസമയം വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.