
ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒടുങ്ങിയപ്പോൾ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയോട് നന്ദി പറഞ്ഞവരെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് നടിയും ഡബ്‌ള്യു.സി.സി പ്രവർത്തകയുമായ രേവതി സമ്പത്ത്. ഇങ്ങനെ പറയുന്നത് 'എന്തൊരു കോമഡിയാണെ'ന്നും 'പദ്മനാഭന്റെ തിരുവനന്തപുരം' എന്ന പ്രയോഗം അങ്ങേയറ്റം പരിതാപകരമാണെന്നും നടി തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു. താനും തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും മനുഷ്യർക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ കഴിയില്ലെന്നും രേവതി പറയുന്നുണ്ട്. ഒരു ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് നടിയുടെ കുറിപ്പ്.
കുറിപ്പ് ചുവടെ:
'അനന്തപദ്മനാഭൻ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാർ കൂവി വിളിക്കുന്നത് കുറെ കാണുന്നു.
എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ??
പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്.
ഹൂ ഈസ് പദ്മനാഭൻ??
എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്.
ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല.
ഭൂമിയെ ഞങ്ങൾക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങൾ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും.
ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിർവരമ്പുകൾക്കുമപ്പുറം അലിഞ്ഞു ചേരുമത്.
അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോൺട്രാക്ട് ഏൽപ്പിക്കുന്നത്.
ഈ പദ്മനാഭൻ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോൾ സ്വർണ കമ്പളിയിൽ മൂടിപ്പുതച്ച് കലവറയിൽ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?? !!!'