
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു. നാളെ മുതൽ ക്ഷേത്രത്തിൽ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂവെന്നും നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു. ഇതിൽ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവിൽ നെയ്‌വിളക്ക് പ്രകാരമുളള പ്രത്യേക ദർശനവും പ്രദേശത്തുളളവർക്കും നാലമ്പല ദർശനം ഒഴികെയുളള എല്ലാ സൗകര്യവും ഇനിയും തുടരും. മുൻപ് നവംബർ 30നാണ് നാലമ്പലത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങൾക്കുമാണ് അന്ന് അനുമതി നൽകിയത്. കൊവിഡ് വ്യാപനം മൂലമാണ് നിലവിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
ഇതിനിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂർ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്റെ പത്‌നി സുലേഖയും മരുമകളും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുളളിൽ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു.
സംഭവത്തെ തുടർന്ന് ബിജെപി നേതാവ് എ നാഗേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പൊലീസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സമയത്ത് മന്ത്രി പത്‌നിയും ഒപ്പം ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ ഭാര്യയുമുണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിച്ചു.