vaccine-

ന്യൂഡൽഹി: രണ്ട് കൊവിഡ് വാക്‌സിനുകൾ ജനുവരിയോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകാൻ യോഗ്യമാണെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. വാ‌ക്‌സിനുകളുടെ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് രൺദീപ് ഗുലേറിയ ഇക്കാര്യം വ്യക്തമാക്കിയത്.

2021 ജനുവരിയോടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനായി ലഭ്യമാക്കുമെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ രൺദീപ് ഗുലേറിയ പറഞ്ഞു. ഇത് സാധ്യമായാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും കൊവിഡ് പ്രതിരോധത്തിൽ മുന്നിട്ട് നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിൻ സാധാരണ ജനങ്ങൾക്ക് ലഭ്യമാകാൻ 2022 വരെ കാത്തിരിക്കണമെന്ന് നേരത്തെ എയിംസ് മേധാവി പറഞ്ഞിരുന്നു. കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ.

മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ശേഷം വാ‌ക്സിന് ഡ്രഗ് റഗുലേറ്റ്റി ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ
ഉടൻ തന്നെ ഇന്ത്യയുടെ സ്വന്തം വാക്‌സിൻ പൊതു ജനങ്ങൾക്ക് ലഭ്യമാകുമെന്നും വിദഗ്‌ദ്ധർ പറയുന്നു.
നേരത്തെ ഫെെസറിന്റെ കൊവി‌‌ഡ് വാക്‌സിൻ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി യു.കെ ഗവൺമെന്റ് അനുമതി നൽകിയിരുന്നു.