
ഒന്നരവർഷത്തിനുശേഷം വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന അനുപമ പരമേശ്വരന്റെ വിശേഷങ്ങൾ
പ്രേമത്തിലൂടെ പ്രശസ്തയായ അനുപമ പരമേശ്വരന് മലയാളത്തേക്കാളേറെ അവസരങ്ങൾ ലഭിച്ചത് തെലുങ്കിലാണ്. ഒന്നരവർഷത്തിനുശേഷം വീണ്ടും തെലുങ്കു സിനിമയിൽ അഭിനയിക്കുകയാണ് താരം. നിഖിൽ സിദ്ധാർത്ഥ് നായകനാകുന്ന 18 േപജസ് എന്ന തെലുങ്ക് ചിത്രത്തിൽ കഴിഞ്ഞ ദിവസമാണ് അനുപമ ജോയിൻ ചെയ്തത്. സൂര്യ പ്രതാപ് ബണ്ണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ ൈഹദരാബാദാണ്. തെലുങ്ക് നന്നായി സംസാരിക്കാൻ പഠിച്ച അനുപമ തന്നെയാണ് തെലുങ്കിൽ തന്റെ ചിത്രങ്ങൾക്ക് ഡബ് ചെയ്യുന്നതും.
''തെലുങ്ക് ഒരു വാശിപ്പുറത്ത് പഠിച്ചതാണ്. പ്രേമം കഴിഞ്ഞയുടനെയാണ് ഞാൻ തെലുങ്കിലെ ആദ്യസിനിമയിൽ അഭിനയിച്ചത്. ത്രിവിക്രം എന്ന വലിയ സംവിധായകന്റെ 'അ ആ' എന്ന സിനിമ. സാമന്തയും നിഥിനുമായിരുന്നു അതിലെന്റെ കോസ്റ്റാറുകൾ. തമിഴ് പെൺകുട്ടിയായ സാമന്ത പോലും സെറ്റിൽ ഭംഗിയായി തെലുങ്ക് സംസാരിക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എനിക്കും പഠിച്ചുകൂടായെന്ന് തോന്നി. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ വന്ന് തെലുങ്ക് സിനിമകൾ കാണാൻ തുടങ്ങി. സബ്ടൈറ്റിലില്ലാതെ കുറേ തെലുങ്ക് സിനിമകൾ കണ്ടു. രണ്ടുംമൂന്നും തവണ ഒരേ സിനിമകൾതന്നെ കണ്ടപ്പോൾ എനിക്ക് കുറെ വാക്കുകൾ മനസിലായിത്തുടങ്ങി. സംശയമുള്ള വാക്കുകൾ. ഗൂഗിൾ ചെയ്തു നോക്കി. എന്റെ സ്റ്റാഫിനോടൊക്കെ തെലുങ്കിൽ സംസാരിച്ചു. അങ്ങനെ ആദ്യ സിനിമമുതൽ ഞാൻ തെലുങ്കിൽ ഡബ് ചെയ്യാൻ തുടങ്ങി. മറ്റൊരു ഭാഷയിൽ അഭിനയിക്കുമ്പോൾ ആ ഭാഷ അറിഞ്ഞിരുന്നാൽ കുറച്ചുകൂടെ എളുപ്പത്തിൽ അഭിനയിക്കാൻ പറ്റും. സംവിധായകർക്കെല്ലാവർക്കും മലയാളമോ, തമിഴോ, ഇംഗ്ളീഷോ അറിയണമെന്നില്ലല്ലോ! അവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനും അവരോട് തെലുങ്കിൽ സംസാരിക്കാൻ പറ്റിയാൽ അത് അവർക്കും ഹെൽപ്പ് ഫുള്ളാണ്.തെലുങ്കിൽ പോയ ശേഷം മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങളാണ് ചെയ്തത്. മണിയറയിലെ അശോകനാണ് ഒടുവിൽ ചെയ്തത്. '' അനുപമ പറഞ്ഞുതുടങ്ങി.
മണിയറയിലെ അശോകനിൽ അഭിനയത്തോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും വർക്ക് ചെയ്തല്ലോ?
ദുൽഖർ നിർമ്മിച്ച സിനിമയാണ് മണിയറയിലെ അശോകൻ.   ആദ്യത്തെ എട്ട് ദിവസം കൊണ്ട് എന്റെ വർക്ക് തീർത്ത് വീട്ടിൽ വന്നപ്പോൾ എനിക്കാകെ വിഷമവും ബോറടിയും തോന്നി. ജോമോന്റെ സുവിശേഷങ്ങളുടെ സമയത്ത് എനിക്ക് അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാനിഷ്ടമുള്ള കാര്യം ഞാൻ ദുൽഖറിനോട് പറഞ്ഞിരുന്നു. ദുൽഖർ എന്നോട് ചുമ്മാ ചോദിച്ചു അസിസ്റ്റന്റ് ഡയറക്ടറായി വരുന്നില്ലേയെന്ന്. അത് ശരിയാണല്ലോ കൊള്ളാലോയെന്ന് എനിക്കും തോന്നി. പിറ്റേദിവസം തന്നെ ഞാൻ ലൊക്കേഷനിലെത്തി. പിന്നെ അമ്പത്തിയെട്ട് ദിവസം അസിസ്റ്റന്റ് ഡയറക്ടറായി അവിടെ നിന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലുമുണ്ടായിരുന്നു. നല്ല അനുഭവമായിരുന്നു.
സംവിധാനം അനുപമ പരമേശ്വരൻ എന്ന ടൈറ്റിൽ എന്നെങ്കിലും സ്ക്രീനിൽ തെളിയുമല്ലേ ?
പ്രേമത്തിൽ അഭിനയിക്കുന്ന സമയത്ത് അൽഫോൺസേട്ടനോട് അടുത്ത സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വരട്ടേയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. എനിക്കിഷ്ടമാണ് സംവിധാനം. മേയ്ക്കപ്പിട്ട് കഴിഞ്ഞ് ക്യാരക്ടറാവുമ്പോൾ നമുക്ക് കുറച്ച് ലിമിറ്റേഷൻസുണ്ട്. അഭിനയത്തേക്കാൾ എനിക്ക് താത്പര്യം തോന്നിയിട്ടുള്ളത് സംവിധാനമോ സിനിമാട്ടോഗ്രഫിയോ ടെക്നിക്കലായ കാര്യങ്ങളിലോ ആണ്. വലിയൊരു കലയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ആക്ടർ എത്ര നന്നായി അഭിനയിച്ചാലും അത് നന്നായി പകർത്താനോ പ്രദർശിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിൽ എന്തു കാര്യം. 
ഭാവിയിൽ എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ല സംവിധായകരെ അസിസ്റ്റ് ചെയ്ത ശേഷം കുറച്ചുനാളുകൾ കഴിങ്ങഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ശരിക്കും ആഗ്രഹമുണ്ട്.
ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രയുടെ പേരിനൊപ്പം ചേർത്തുള്ള ഗോസിപ്പുകളെക്കുറിച്ച്?
ബുമ്രയും ഞാനും സംസാരിക്കാറുണ്ടെന്നല്ലാതെ വേറെ പ്രത്യേകിച്ചൊന്നുമില്ല. പലരും എന്നോട് അതേപ്പറ്റി ചോദിച്ചിട്ടുണ്ട്. അതിലൊരു വിശദീകരണത്തിന്റെ ആവശ്യം തന്നെയില്ല. ഞങ്ങൾക്ക് തമ്മിൽ അറിയാം. സുഹൃത്തുക്കളാണ്. അതിനപ്പുറമൊന്നുമില്ല. ഒരാൾ നമ്മളെ ട്വിറ്ററിൽ ഫോളോ ചെയ്യുകയോ നമ്മൾ തിരിച്ച് ഫോളോ ചെയ്യുകയോ ചെയ്താലുടൻ അടിസ്ഥാനമില്ലാത്ത കഥകൾ സൃഷ്ടിക്കും. ഒരിടത്ത് വരുന്ന ഗോസിപ്പുകൾ പൊടിപ്പും തൊങ്ങലും ചേർത്ത് മറ്റൊരിടത്ത് പകർത്തും. കന്നഡയിലെയോ തെലുങ്കിലെയോ ഏതോ യുവ സംവിധായകനുമായി എന്റെ കല്യാണമുറപ്പിച്ചുവെന്നായിരുന്നു മറ്റൊരു ഗോസിപ്പ്.
'കല്യാണമുറപ്പിച്ചൂന്ന് കേട്ടല്ലോ,'യെന്ന് വീട്ടിലേക്ക് പലരും വിളിച്ച് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി. ഞാനതിന് പിന്നിലെ സംഭവമെന്നാണെന്ന് തിരഞ്ഞ് പോയപ്പോൾ ഏതോ ഒരുത്തൻ ഇൻസ്റ്റഗ്രാമിൽ എന്റെ ഫോട്ടോ അവന്റെ പ്രൊഫൈൽ പിക്ച്ചറായിട്ടിരിക്കുകയാണ്. എന്നിട്ട് ഐം എം.ഡി.ബിയിൽ പോയി എന്റെ ഡീറ്റയിൽസിൽ ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേർത്തിരിക്കുകയാണ്. ഒരു വെറും ഫേക്ക് ഐ.ഡിയാണത്. അവൻ തന്നെ അവനെ പ്രൊഡ്യൂസർ, ഡയറക്ടർ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.അങ്ങനെ ഒരു ഐ.ഡിയുണ്ടോ അങ്ങനെ ഒരാൾ ജീവനോടെയുണ്ടോയെന്ന് പോലുമറിയാതെ പലരും കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. ഞാനതിനെതിരെ ഒരു പോസ്റ്റിട്ടിരുന്നു. നിങ്ങൾ ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്നെപ്പറ്റി പറഞ്ഞോളൂ. പക്ഷേ വെറുമൊരു ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി എന്റെ കല്യാണമാണെന്ന് പറയുന്നത് വളരെ മോശമാണ്.
സത്യസന്ധമായ വാർത്തകൾ പങ്കുവയ്ക്കുന്നതാണ് മാദ്ധ്യമ ധർമ്മമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും ജേണലിസം പഠിച്ചുകൊണ്ടിരുന്നയാളാണ്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതുകൊണ്ടാണ് പല വെബ്സൈറ്റുകളുടെയും പോസ്റ്റുകൾക്ക് താഴെ കരിങ്കോഴി കുഞ്ഞുങ്ങളെ വിൽക്കാനുണ്ട് എന്നൊക്കെ കമന്റ് വരുന്നത്. വായിക്കുന്നവർക്കും അറിയാം പലരും വായിൽ തോന്നിയതൊക്കെ എഴുതിവയ്ക്കുകയാണെന്ന്.വെള്ളമില്ലാതെ കുളിക്കാനുള്ള വഴി, തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ തുടങ്ങിയ കമന്റുകൾ വല്ലാതെ ഡിസ്റ്റർബ്ഡായിരിക്കുന്ന സമയത്ത് ഞാൻ വായിക്കാറുണ്ട്.
ഞാൻ ഫേസ്ബുക്കിൽ കയറാറില്ല. അമ്മയോടു പറയും ഇങ്ങനത്തെവല്ലതുമുണ്ടെങ്കിൽ എനിക്ക് സ്ക്രീൻ ഷോട്ടെടുത്ത് അയയ്ക്കാൻ.തെലുങ്കിലൊന്നും ഇതുവരെ എന്നെ ആരും ട്രോൾ ചെയ്തിട്ടില്ല. ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രം ഞാൻ പതിനഞ്ച് ഇന്റർവ്യൂവരെ കൊടുത്തിട്ടുണ്ട്. പക്ഷേ ഹേറ്റ് കമന്റ്സൊന്നും കണ്ടിട്ടില്ല.
മോശം കമന്റിടുമ്പോൾ ചിലർക്ക് അവരുടെയുള്ളിലെ ഫ്രസ്ട്രേഷനൊക്കെ പോകും. അവർ എവിടെയോ ഇരുന്ന് ഒന്നും ചെയ്യാതെയിരുന്ന് സമയം പോകാൻ ഒരുവഴിയുമില്ലാതെയിടുന്ന കമന്റുകളല്ലേ.ആരോഗ്യകരമായ വിമർശനം നല്ലതാണ്. ഞാനതിന് ഓ. കെയാണ്. 
ചിലർ പറയാറുണ്ട് ആ സിനിമയിൽ ഇത്തിരി ഓവർ ആക്ടിംഗായി തോന്നിയെന്നൊക്കെ. ഞാനത് അംഗീകരിക്കും. അത് ശരിയായിരിക്കാം.ഇത്രയധികം ഇന്റർവ്യൂ കൊടുക്കണോയെന്ന് ചോദിച്ചാൽ എനിക്ക് മനസിലാവും. അതിന്റെ ആവശ്യമില്ല. പക്ഷേ തെറി വിളിക്കുന്നതും വീട്ടുകാരെ ഓരോന്ന് പറയുന്നതുമൊക്കെ വളരെ മോശം കാര്യങ്ങളാണ്.