
പാരീസ്: ഫ്രാൻസിൽ നിന്ന് അത്യന്താധുനിക ടാങ്കർ വിമാനങ്ങൾ വാങ്ങാനുളള നീക്കവുമായി ഇന്ത്യൻ വ്യോമസേന. ഫ്രാൻസിന്റെ ഏറ്റവും പുതിയ എയർബസ് 330 മൾട്ടി റോൾ ട്രാൻസ്‌പോർട്ട് ടാങ്കറുകൾ (എം.ആർ.ടി.ടി) ആറെണ്ണം വാങ്ങാനാണ് സൈന്യം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. അവശ്യ സന്ദർഭങ്ങളിൽ ഇന്ധന ടാങ്കർ എന്നതിനൊപ്പം സൈനിക നീക്കം, കുടിയൊഴിപ്പിക്കൽ, എയർ ആംബുലൻസ് പാേലുളള ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നതാണ് എം.ആർ.ടി.ടിയുടെ പ്രത്യേകത. ലഡാക്ക് പോലുളള ഉയർന്ന പ്രദേശങ്ങളിലെ വ്യോമത്താവളങ്ങളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് വ്യോമസേനാ അധികൃതർ പറഞ്ഞു.
ആകാശത്തുവച്ച് ഒരേ സമയം രണ്ട് വിമാനങ്ങൾക്ക് വളരെ വേഗത്തിൽ ഇന്ധനം നിറയ്ക്കാൻ 330 എം.ആർ.ടി.ടി വിമാനങ്ങൾക്ക് കഴിയും. നിലവിൽ റഷ്യൻ നിർമ്മിത ഐ.എൽ - 76 ടാങ്കറുകളാണ് എയർഫോഴ്സ് ഉപയോഗിക്കുന്നത്. ഇതേ ടാങ്കറുകളാണ് പാകിസ്ഥാനും ചൈനയും ഉപയോഗിക്കുന്നത്.
ഉക്രെയ്നിൽ നിന്നാണ് പാകിസ്ഥാൻ ഇത്തരം ടാങ്കറുകൾ സംഘടിപ്പിച്ചത്. റഷ്യൻ ടാങ്കറുകളുടെ സ്വയം പരിഷ്കരിച്ച പതിപ്പാണ് ചൈന ഉപയോഗിക്കുന്നത്. ഇപ്പോൾ നിലവിലുളള ഏത് ടാങ്കർ വിമാനങ്ങളെക്കാളും ഒരുപടി മുന്നിലാണ് എം.ആർ.ടി.ടി വിമാനങ്ങൾ. അതിനാലാണ് ഇത് സ്വന്തമാക്കാനുളള ശ്രമങ്ങളുമായി എയർഫോഴ്സ് മുന്നോട്ടുപോകുന്നത്.
കൊവിഡ് മഹാമാരി കാരണം ടാങ്കർ വിമാനങ്ങളുടെ വിലയിടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ 330 എം.ആർ.ടി.ടി വാങ്ങാനുളള നീക്കം ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുപോലെ ലാഭമുണ്ടാക്കുന്നതാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ എയർ ടാങ്കർ ലഭിക്കുന്നതോടെ റഫേൽ, സുഖോയ് തുടങ്ങി ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനകളായ യുദ്ധവിമാനങ്ങളുടെ പെർഫോമൻസ് കൂടുതൽ ശക്തമാക്കാനും ഞൊടിയിടയ്ക്കുളളിൽ ശത്രുക്കൾക്ക് കനത്ത പ്രഹരം ഏൽപ്പിക്കാനും കഴിയും. ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിൽ നിന്ന് റഫേൽ വിമാനങ്ങൾ എത്തിയത് വ്യോമസേനയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. എം.ആർ.ടി.ടി വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങ് കൂടും.