
എലൂരു: ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുഴലിയ്ക്ക് സമാനമായ രോഗം പ്രകടിപ്പിച്ചതിന് പിന്നാലെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് രോഗികള്‍ എത്തിയിരിക്കുന്നത്. അവര്‍ ഒരു പ്രത്യേക പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
70 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണെന്നത് ശ്രദ്ധേയമാണ്. ഏലൂരു സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരു മെഡിക്കല്‍ സംഘം കേസുകള്‍ പരിശോധിച്ചു. രോഗികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.
രോഗികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവരാണ്. ചികിത്സയിലുള്ള ആറുവയസ്സുകാരിയുടെ നില വഷളായതിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് മാറ്റി. മുന്‍കരുതല്‍ നടപടിയായി വിജയവാഡയില്‍ അടിയന്തര വൈദ്യസംരക്ഷണ കേന്ദ്രം ആരംഭിച്ചു. രോഗികളില്‍ കൊവിഡ് പരിശോധനകള്‍ നടത്തിയെന്നും എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഏലൂരുവിലെ 150 കിടക്കകളും വിജയവാഡയിലെ 50 കിടക്കകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ജീവന് ഭീഷണിയുള്ള സാഹചര്യമില്ല. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ഇതേകുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോതപേട്ട, പടമര വീഥി, വംഗായ ഗുഡെം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗികള്‍. ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് രോഗികളുമായി സംവദിച്ചു.