
കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുമാരി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള കുമാരിയുടെ ബന്ധുക്കൾ സേലത്ത് നിന്ന് ഇന്ന് കൊച്ചിയിലെത്തിയേക്കും. സേലത്തുളള കുമാരിയുടെ ബന്ധുക്കളോട് ഉടൻ കൊച്ചിയിലെത്താൻ പൊലീസ് ആവശ്യപ്പെട്ടുണ്ട്.
കുമാരിയുടെ മൊഴിയെടുത്താൽ മാത്രമേ സത്യവാസ്ഥ പുറത്തുവരൂ എന്ന് പൊലീസ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതിനെ തുടർന്നാണ് കുമാരി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന സംശയവും പൊലീസിനുണ്ട്. ഫ്ലാറ്റ് ഉടമയെയും മറ്റ് താമസക്കാരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിന്റെ ദുരൂഹത നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല.
കൊച്ചി മറൈൻഡ്രൈവിനടത്തുളള ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ കുമാരിയുടെ തലയ്‌ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ രാത്രി ശസ്ത്രക്രിയക്ക് വിധേയേയാക്കിയെങ്കിലും അപകട നില തരണം ചെയ്‌തിട്ടില്ല. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുമാരി അഞ്ച് ദിവസം മുമ്പാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുളള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു.
ഇവരുടെ കൈവശമുണ്ടായിരുന്ന പേഴ്സിൽ നിന്ന് 15000 രൂപ കിട്ടിയിട്ടുണ്ട്. ഇതിനിടെ വീട്ടുജോലിക്കാരിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു.