
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജി ഹൈക്കോടതി ഡിസംബർ പതിനൊന്നിലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിന്റെ ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശം നൽകി.
രാഷ്ട്രീയ കാരണങ്ങളാലാണ് ലീഗ് നേതാവായ തന്നെ കേസിൽ പ്രതി ചേർത്തതെന്നും, കഴിഞ്ഞ മാർച്ചിൽ കുറ്റപത്രം നൽകിയ കേസിൽ ഒമ്പതു മാസങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം പതിനെട്ടിനാണ് അന്വേഷണ സംഘം അവിടെയെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ്. കോടതിയുടെ അനുമതിയോടെ നേരത്തെ വിജിലൻസ് ആശുപത്രിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.