
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌കരൻ. തിരുവനന്തപുരത്തുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പോളിംഗ് സാമഗ്രികൾ വാങ്ങാൻ ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തിയതാണ് തുടക്കത്തിൽ പ്രശ്‌നമായത്. ഇക്കാര്യത്തിൽ തിരുവനന്തപുരം ജില്ലാ കളക്‌ടറോട് വിശദീകരണം ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
രാവിലെയുണ്ടായ പ്രശ്‌നം പരിഹരിച്ചതായി കളക്‌ടർ അറിയിച്ചിട്ടുണ്ട്. പേടി കൂടാതെ എല്ലാവരും നാളെ പോളിംഗ് ബൂത്തിലെത്തണം. പോസ്റ്റൽ വോട്ട് അപേക്ഷക്ക് ഒരു സ്ഥലത്ത് മാത്രം അപേക്ഷ നൽകിയാൽ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനുളള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിലാണ് രാവിലെ തിക്കും തിരക്കുമുണ്ടായത്. കൊവിഡ് നിയന്ത്രണങ്ങൾ യാതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിതരണ കേന്ദ്രത്തിൽ തടിച്ച് കൂടിയത്.
നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഉദ്യോഗസ്ഥർക്ക് കൊവിഡ് മാർഗനിർദേശങ്ങൾ നൽകുന്നതിന് പോലും വിതരണ കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിൽ ഉടനീളം കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയിൽ തന്നെ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്.