
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനിടെ വീണ്ടും വിവാദ പരാമർശവുമായി ചലച്ചിത്ര താരവും രാജ്യസഭ എം പിയുമായ സുരേഷ് ഗോപി. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരുന്നവരുടെ ആവശ്യങ്ങൾ മാത്രമേ താൻ നടപ്പിലാക്കി കൊടുക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അല്ലാതെ തന്റെ എം പി ഓഫീസിൽ വരുന്ന അപേക്ഷകൾ സ്വീകരിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ ഓഫീസിലേക്ക് കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുളള ജനങ്ങളുടെ ആവശ്യങ്ങൾക്ക് കത്തുകൾ വരാറുണ്ട്. അതിൽ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കത്ത് കൂടി ഉണ്ടാവാറുണ്ട്. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കത്തില്ലാതെ വരുന്ന കത്തുകൾ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തൃശൂർ കോർപ്പറേഷനിൽ ബി ജെ പി 21 മുതൽ 30 സീറ്റുകൾ വരെ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി ബി ജെ പിക്ക് വേണ്ടി തൃശൂരിൽ പ്രചാരണപരിപാടികളിൽ സജീവമാണ് സുരേഷ് ഗോപി. മൂന്ന് ദിവസം നീണ്ട സുരേഷ് ഗോപിയുടെ തൃശൂർ ജില്ലയിലെ പ്രചാരണപരിപാടികൾ ഇന്നവസാനിക്കും. നേരത്തെ ആറ്റിങ്ങലിൽ നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗവും വിവാദമായിരുന്നു. ബി ജെ പി സ്ഥാനാർത്ഥികളല്ലാത്ത സ്ഥാനാർത്ഥികളെ മലിനം എന്നായിരുന്നു സുരേഷ് ഗോപി വിശേഷിപ്പിച്ചത്. അവരെ സ്ഥാനാർത്ഥികൾ എന്ന് പോലും വിശേഷിപ്പിക്കാൻ താൻ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.