medical-college

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സയ്‌ക്കെതിരെ വീണ്ടും പരാതി. പനി കൂടി എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിൽ മൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ലക്ഷ്‌മിയുടെ പരാതി. എന്നാൽ യുവതിയുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു.

കൊവിഡ് രോഗിയായ തനിക്ക് പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നു. മോശം ആരോഗ്യാവസ്ഥയായിരുന്നു. ആറാം വാർഡിൽ പ്രവേശിപ്പിച്ച ലക്ഷ്‌മിക്ക് കുത്തിവയ്‌പ്പ് നടത്തിയതോടെ ശരീര വേദനയും ക്ഷീണവും കൂടിയെന്നാണ് ആരോപണം. തനിക്ക് ചില മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷെ അലർജി പരിശോധന പോലും നടത്താതെ കുത്തിവയ്‌പ്പ് തുടർന്നു എന്നും ഇത് ആരോഗ്യം കൂടുതൽ വഷളാക്കിയെന്നും യുവതി പറയുന്നു. കഴിഞ്ഞ മാസം 26നാണ് കൊവിഡ് പോസിറ്റീവായ ലക്ഷ്‌മിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ന്യുമോണിയ ഭേദമാകുന്നതിനുളള ആന്റിബയോട്ടിക്കാണ് നൽകിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നൽകിയെന്നും ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫിസർ പ്രതികരിച്ചു.

കൊവിഡ് നെഗറ്റീവായെങ്കിലും തനിക്ക് ആരോഗ്യം തീരെയില്ലെന്നാണ് ലക്ഷ്‌മി പറയുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാകാത്ത അവസ്ഥയായി. കിടക്കയിൽ തന്നെ മൂത്രമൊഴിച്ചു. തലമുടിവരെ മൂത്രത്തിൽ നനഞ്ഞിട്ടും നഴ്സുമാർ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്‌മി ആരോപിക്കുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിയ്‌ക്ക് പരാതി നൽകാനായി തയ്യാറെടുക്കുകയാണ് ലക്ഷ്‌മി.