
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ചൈനയിലേക്കുളള കയറ്റുമതിയിൽ വൻ വർദ്ധന. ഈ വർഷം 11 മാസങ്ങളിലായി 16 ശതമാനത്തിന്റെ ഉയർച്ചയാണ് കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. അതേ സമയം ചൈനയിൽ നിന്നും ഇന്ത്യയിലേക്കുളള ഇറക്കുമതിയിൽ ഈ വർഷം ഇതുവരെ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചൈനയിലെ മാദ്ധ്യമങ്ങൾ തന്നെയാണ് ഈ വിവരം പുറത്തറിയിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷമുണ്ടായി തുടങ്ങിയ മേയ് മാസം മുതൽ ഇതുവരെ രാജ്യത്തേക്കുളള ഇന്ത്യൻ ഇറക്കുമതി വർദ്ധിക്കുകയാണെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇന്ത്യയിൽ ചൈനീസ് ഇറക്കുമതി കുറയാൻ കാരണം കൊവിഡ് ആണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ ന്യായീകരണം.
ഇതുവരെ ചൈന 59 ബില്യൺ ഡോളർ വില വരുന്ന വസ്‌തുക്കളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തത്. മുൻ കണക്കിനെക്കാൾ 13 ശതമാനം കുറവാണിത്. കഴിഞ്ഞ വർഷം 16.2 ശതമാനം വർദ്ധനയായിരുന്നു ഈ സമയം രേഖപ്പെടുത്തിയത്. എന്നാൽ ഇന്ത്യയിൽ നിന്നും ചൈനയിലേക്കുളള കയറ്റുമതി 16 ശതമാനം വർദ്ധിച്ചതിനെ ചൈന സാമ്പത്തിക-വ്യാപാര രംഗത്തെ രാഷ്‌ട്രീയവൽക്കരിക്കാതെ അകന്ന് നിന്നതിന്റെ ഫലമാണെന്നും ചൈനീസ് മാദ്ധ്യമങ്ങൾ ന്യായീകരിക്കുന്നു. ചൈനീസ് ഉൽപന്നങ്ങളോട് മുൻവിധിയോടെ ഇന്ത്യ സമീപിക്കുകയാണെന്ന് അവർ പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ തദ്ദേശീയമായവ വസ്‌തുക്കൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കാനുളള കേന്ദ്ര തീരുമാനം രാജ്യത്ത് നടപ്പിലാകുന്നതിന്റെ സൂചനയാണിത്.
ചൈനയുടെ പ്രകൃതിദത്ത കെമിക്കലുകൾ, വളം,ആന്റിബയോട്ടിക്കുകൾ, അലുമിനിയം തകിട് എന്നിവയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ഇന്ത്യയായിരുന്നു. ഇവയാണ് ഇപ്പോൾ കുത്തനെ കുറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രകൃതിദത്ത കെമിക്കലുകൾ, ഇരുമ്പ് അയിര്, വജ്രങ്ങൾ,മത്സ്യം, പരുത്തി, ഗ്രാനൈറ്റ് എന്നിവയ്‌ക്ക് ചൈനയിൽ ആവശ്യം വർദ്ധിക്കുകയാണ് ഈ സമയത്ത് ഉണ്ടായത്. 2019ലാണ് ചൈനയുമായുളള വ്യാപാര കമ്മി ആദ്യമായി നികത്തപ്പെട്ടത്. 92.89 ബില്യൺ അമേരിക്കൻ ഡോളറാണ് ഇന്ത്യ-ചൈന വ്യാപാര കരാറിലൂടെ ലഭിച്ചത്.
കഴിഞ്ഞ വർഷം ചൈനയുടെ പന്ത്രണ്ടാമത് വലിയ വ്യാപാര സഹകരണ രാജ്യമായിരുന്നു ഇന്ത്യ. ഇവിടെനിന്നുളള അരി കഴിഞ്ഞയാഴ്‌ച മുതൽ ചൈന ഇറക്കുമതി ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ഒരുലക്ഷം ടൺ അരിയാണ് ഇങ്ങനെ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.