kunhalikutty

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവയ്‌ക്കുമെന്ന് സൂചന. നിമയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഡൽഹിയിൽ കാര്യമായ ഇടപെടൽ നടത്താൻ മുസ്ലിം ലീഗിന് സാധിക്കുന്നില്ല. ഈ വേളയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.

കുഞ്ഞാലിക്കുട്ടിയും അബ്‌ദുൽ വഹാബ് എം.പിയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. മണ്ണാർക്കാട് എം.എൽ.എ ഷംസുദ്ദീനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുമെന്നും കേൾക്കുന്നു. മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് യു.ഡി.എഫിൽ കരുത്താർജ്ജിക്കാനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നാണ് നേതാക്കളുടെ പക്ഷം.

എം.എൽ.എ ആയതിന് ശേഷം എം.പി സ്ഥാനം രാജിവച്ചാൽ മതിയെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ, നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതിരഞ്ഞെടുപ്പും നടക്കുന്നത് പാർട്ടിയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.

ലക്ഷ്യം കൂടുതൽ സീറ്റുകൾ

2021ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 2016നെക്കാൾ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുമെന്നാണ് ലീഗ് അവകാശപ്പെടുന്നത്. നിലവിലെ സീറ്റുകൾ നിലനിറുത്താൻ കഴിയുന്നതിനോടൊപ്പം കോഴിക്കോട് ജില്ലയിലെ കൊടുവളളിയും കുന്ദമംഗലവും മലപ്പുറം ജില്ലയിലെ തവനൂർ അടക്കമുളള മണ്ഡ‍ലങ്ങളും ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയുമെന്നും ലീഗ് കണക്കുകൂട്ടുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന് മാത്രമല്ല, മുന്നണിക്കും അനുകൂല ഘടകമായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

കേന്ദ്രത്തിലെ കണക്കുകൾ പിഴച്ചു

സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തിൽ വൻ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി രണ്ടാമതും ലോക്‌സഭയിലേക്ക് വിജയിച്ചത്. ബി.ജെ.പി ഇതര സർക്കാരായിരുന്നു കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനവും ഉറപ്പായിരുന്നു. എന്നാൽ, വൻ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിലെത്തിയോടെ ഈ കണക്ക് കൂട്ടലുകൾ തെറ്റി.

ഇതോടെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻ നിറുത്തി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ കുഞ്ഞാലിക്കുട്ടി ഒരുങ്ങിയത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായ കോൺഗ്രസിന് കേരളത്തിലെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കു‍ഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിന് കോൺഗ്രസും നിർബന്ധം പിടിക്കുകയായിരുന്നു.

ഇവിടെ സജീവം

ദേശീയ തലത്തിലേക്ക് മാറിയപ്പോഴും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിൽ സജീവമായിരുന്നു കുഞ്ഞാലിക്കുട്ടി. കേരള കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങളിൽ പി.​ജെ. ജോ​സ​ഫ്​ വി​ഭാ​ഗ​ത്തെ കൂ​ടെ നി​റുത്തു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പങ്ക് വലുതായിരുന്നു. എൽ.ഡി.എഫിന് തുടർഭരണം ലഭിക്കില്ലെന്ന് തന്നെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

ലക്ഷ്യം ഉപമുഖ്യമന്ത്രിസ്ഥാനവും അഞ്ച് മന്ത്രിമാരും

കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്രുകളെക്കാൾ ആറ് സീറ്റുകൾ ലീഗ് അധികം ചോദിക്കും. 30 സീറ്റുകൾക്കായിരിക്കും അവകാശവാദം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ച് മന്ത്രി സ്ഥാനങ്ങളും കഴിഞ്ഞ തവണത്തേത് പോലെ ലീഗ് ലക്ഷ്യമിടുന്നു. കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കി കൊണ്ടുളള സർക്കാരിനെപ്പറ്റി ലീഗ് നേതാക്കൾ അടക്കം പറച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കാൻ വേങ്ങര തന്നെയാകും കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കുക. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അസംതൃപ്‌തിയുളള നേതാക്കളും ലീഗിലുണ്ട്. നിലവിലെ പ്രതിപക്ഷ ഉഫനേതാവായ എം.കെ. മുനീറിന് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവോടെ മുൻഗണന നഷ്‌ടമാകും.

2016ലെ കണക്ക് ഇങ്ങനെ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 47 സീറ്റിലായിരുന്നു യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞത്. മത്സരിച്ച സീറ്റുകളുടെ എണ്ണം പരിഗണിക്കുമ്പോൾ യു.ഡി.എഫിൽ മികച്ച നേട്ടം ഉണ്ടാക്കിയത് മുസ്ലിംലീഗായിരുന്നു. 87 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 22 സീറ്റിൽ മാത്രം വിജയിച്ചപ്പോൾ 24 സീറ്റിൽ മത്സരിച്ച ലീഗിന് 18 സീറ്റിൽ വിജയിക്കാൻ സാധിച്ചു. മുന്നണി കനത്ത തിരിച്ചടി നേരിട്ടപ്പോഴായിരുന്നു ലീഗിന്റെ ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്.