protest

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാരിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ലാത്തിച്ചാർജിനെ തുടർന്ന് ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു.
വടക്കൻ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.

മമത സർക്കാർ തങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നില്ലെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവ‌ർത്തകർ രാവിലെയോടെ പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്നാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. നിരവധി പാർട്ടി പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

പൊലീസ് ലാത്തിച്ചാർജിനിടെ മർദ്ദിച്ചതാണ് പ്രവ‌‌ർത്തകനായ ഉലെൻ റേയുടെ മരണത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും ബി.ജെ.പി പ്രവർത്തകന്റെ മരണകാരണം അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം മമത സർക്കാരിന് കൂടുതൽ തിരിച്ചടിയായേക്കും. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.