
വാഷിംഗ്ടൺ: കൊവിഡ് ഏറെ ബാധിച്ച രാജ്യങ്ങലിൽ ഒന്നാണ് അമേരിക്ക. എന്നിട്ടും കൊവിഡ് വാക്സിൻ ലഭ്യമായിത്തുടങ്ങിയാൽ അത് പ്രയേഗിക്കാൻ ഇവിടുത്തെ ജനത ആശങ്ക കാട്ടുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളെ വാക്സിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കാനും അതിനോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കാനും പൊതുജനത്തിന് മുന്നിൽവച്ച് വാക്സിൻ കുത്തിവയ്ക്കാൻ തയാറായിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യ. ബുഷ് എന്നിവർ.
മൂന്നിൽ രണ്ട്പേരും വാക്സിൻ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്. കൂടാതെ വാക്സിൻ കണ്ടുപിടിക്കുന്നതുപോലെതന്നെ ജനങ്ങൾ അത് സ്വീകരിക്കുകയെന്നതും വളരെ പ്രധാനമാണെന്ന് ലേകാരോഗ്യ സംഘടനയും അഭിപ്രായപ്പെടുന്നു.
ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും ദ്രുതഗതിയിലുള്ള വാക്സിൻ വികസനം പുരോഗമിക്കവേ അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് മുൻ പ്രസിഡന്റുമാരുടെ തീരുമാനം.
'ദ ജോ മാഡിസൺ ഷോ' എന്ന ടെലിവിഷൻ പരിപാടിയിലായിരുന്നു ഒബാമ താൻ വാക്സിൻ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഒബാമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബുഷ്, ക്ലിന്റൺ എന്നിവരുടെ പ്രതിനിധികളും പൊതുജനസമക്ഷം ഇരുവരും വാക്സിൻ സ്വീകരിക്കുന്നതിന് തയാറാണെന്ന അറിയിപ്പുമായി രംഗത്തെത്തി.